Kerala

കോഴിക്കോട് പീഡനം നടന്നിട്ടില്ലെന്ന് കൊറിയന്‍ യുവതി മൊഴിനല്‍കി; പൊലീസ് കേസ് അവസാനിപ്പിക്കുന്നു

കോഴിക്കോട് കൊറിയന്‍ യുവതിയെ പീഡിപ്പിച്ചെന്ന കേസ് പൊലീസ് അവസാനിപ്പിക്കുന്നു. പീഡനം നടന്നതിന് തെളിവില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയതിനാലാണ് കേസ് അവസാനിപ്പിക്കുന്നത്. വൈദ്യ പരിശോധനയിലും പീഡനം നടന്നതായി തെളിഞ്ഞിട്ടില്ല. യുവതി മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്നു. പീഡനം നടന്നിട്ടില്ലെന്നു പിന്നീട് യുവതി മൊഴി നല്‍കി. ഈ കാര്യങ്ങള്‍ കോടതിയെ അറിയിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. യുവതിയെ കൊറിയന്‍ എംബസി ഉദ്യോഗസ്ഥര്‍ ചെന്നൈയിലേക്ക് കൊണ്ടുപോയി.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടറോടാണ് കൊറിയന്‍ യുവതി മുന്‍പ് താന്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് പറഞ്ഞത്. ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയായിരുന്നു. മതിയായ യാത്രാ രേഖകളിലാതെ യുവതി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായതാണ് സംഭവങ്ങളുടെ തുടക്കം.

മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവതിയെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു. കുതിരവട്ടത്തുനിന്നാണ് എംബസി അധികൃതര്‍ യുവതിയെ ചെന്നൈയിലേക്ക് കൊണ്ടുപോയത്.