Kerala

കോഴിക്കോട് അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകിയ സംഭവം; കൂടുതൽ ജീവനക്കാരിൽ നിന്നും ഇന്ന് മൊഴിയെടുക്കും

കോഴിക്കോട് കോർപ്പറേഷനിൽ അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകിയ സംഭവത്തിൽ കൂടുതൽ ജീവനക്കാരിൽ നിന്നും പൊലീസ് ഇന്ന് മൊഴിയെടുക്കും. ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ ബേപ്പൂർ പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്. നേരത്തെ അന്വേഷിച്ച ടൗൺ പൊലീസ് കഴിഞ്ഞ ദിവസം ജീവനക്കാരിൽ നിന്നും മൊഴിയെടുത്തിരുന്നു. സൈബർ പൊലീസിന്റെ സഹായത്തോടെയാണ് അന്വേഷണം.

സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്‌ ഇന്ന് കോർപറേഷൻ ആസ്ഥാനത്ത് നിൽപ്പ് സമരം നടത്തും. ജീവനക്കാരെ ബലിയാടാക്കി എന്ന് ആരോപിച്ചു കോർപ്പറേഷനിലെ ജീവനക്കാരും സമരം നടത്തും. കൂടുതൽ സമര പരിപാടികളെ കുറിച്ച് ആലോചിക്കാൻ ഇന്ന് യോഗം ചേരും.

ഈ മാസം ആദ്യമാണ് ക്രമക്കേട് നടന്നതെന്നാണ് വിവരം. വൻ തട്ടിപ്പാണ് കോർപറേഷനിൽ നടന്നത്. സെക്രട്ടറിയുടെ പാസ് വേർഡ് ചോർത്തിയാണ് പൊളിക്കാൻ നിർദ്ദേശിച്ച കെട്ടിടങ്ങൾക്ക് ഉദ്യോഗസ്ഥർ നമ്പർ നൽകിയത്. പൊളിക്കാൻ നിർദേശിച്ച കെട്ടിടത്തിന് നമ്പർ ഇട്ട് നൽകിയ സംഭവത്തിൽ നാല് പേർക്കെതിരെയാണ് നടപടിക്ക് ഉത്തരവിട്ടത്. കോർപറേഷനിലെ 4 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാനാണ് നിർദേശം. കോഴിക്കോട് കോർപറേഷൻ ഓഫീസിലെ സൂപ്രണ്ട്, റവന്യൂ ഇൻസ്പെക്ടർ, ബേപ്പൂർ സോണൽ ഓഫീസ് സൂപ്രണ്ട്, റവന്യൂ ഓഫീസർ എന്നിവരെ സസ്പെൻഡ് ചെയ്യാനാണ് നിർദേശം നൽകിയിരിക്കുന്നത്.