Kerala

കോവളത്തെ വിദേശ വനിതയുടെ കൊലപാതകം; പ്രതികൾക്ക് ജീവിതാവസാനം വരെ തടവ്

കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾക്കും ജീവിതാവസാനം വരെ തടവ്. ഒപ്പം പ്രതികൾ 1,65,000 രൂപ പിഴയും ഒടുക്കണം. പിഴത്തുക സഹോദരിക്കാണ് നൽകേണ്ടത്. കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷ വിധിച്ചത്. ഇളവുകൾ പാടില്ലെന്ന് കോടതി നിർദ്ദേശം നൽകി. സംതൃപ്തിയുള്ള വിധിയെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. 2018 മാർച്ചിലാണ് ലാത്വിയൻ സ്വദേശിയായ യുവതി ലിഗയെ പ്രതികൾ ക്രൂരമായി ബലാത്സം ചെയ്ത് കൊലപ്പെടുത്തിയത്.

തിരുവനന്തപുരം പനത്തുറ സ്വദേശികളായ ഉമേഷ്, ഉദയകുമാർ എന്നിവരാണ് പ്രതികൾ. കൊലപാതകം, കൂട്ട ബലാത്സംഗം, മയക്കുമരുന്ന് നൽകി ഉപദ്രവിക്കൽ, തട്ടിക്കൊണ്ടുപോകൽ, ക്രിമിനൽ ഗൂഢാലോചന, അന്യായമായി തടവിൽവയ്ക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞിട്ടുള്ളത്.

അതേസമയം, കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ ഡിജിപി അനിൽ കാന്ത് അനുമോദിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത പൊലീസ് സർജൻ ഡോ.കെ.ശശികല ഉൾപ്പെടെയുള്ള സയന്റിഫിക് ഓഫിസർമാർക്കും പൊലീസ് ആദരം നൽകി.

കേരളത്തിൽ ആയുർവേദ ചികിത്സയ്‌ക്കെത്തിയ യുവതിയെ കോവളത്തു വെച്ച് ലഹരി മരുന്ന് നൽകി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ് രാജ്യത്തിനും പുറത്തും ശ്രദ്ധ നേടിയിരുന്നു. പോത്തൻകോട്ടെ ആയുർവേദ കോളജിൽ നിന്നും 2018 മാർച്ച് 14 നു കാണാതായ യുവതിയെ 36 ദിവസങ്ങൾക്കു ശേഷം പനത്തുറയിലെ കണ്ടൽക്കാട്ടിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. യുവതിയെ വൈകിയതുൾപ്പടെ ആദ്യ ഘട്ടത്തിൽ പൊലീസിന് കേൾക്കേണ്ടി വന്ന പഴി ചെറുതല്ല.

ലാത്വിയൻ എംബസി വരെ അന്വേഷണം ഊര്ജിതമാക്കണമെന്നു ആവശ്യപ്പെട്ടിരുന്നു. അന്വേഷണം പ്രത്യേക സംഘം പരമാവധി സാഹചര്യ തെളിവുകൾ ശേഖരിച്ചതാണ് പ്രതികൾ കുറ്റക്കാരാണെന്ന് തെളിയിക്കാൻ നിർണായകമായത്.

രാജ്യത്തിന് തന്നെ അപമാനം കേട്ട സംഭവത്തിൽ പ്രതികളെ നിയമത്തിനു മുന്നിലെത്തിച്ചതോടെയാണ് കേസന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെയാണ് പൊലീസ് മേധാവി ആദരിച്ചത്. അന്ന് ദക്ഷിണമേഖല ഐ.ജി ആയിരുന്ന ഇപ്പോഴത്തെ വിജിലൻസ് ഡയറക്റ്റർ മനോജ് എബ്രഹാം, സിറ്റി പൊലീസ് കമ്മീഷണറായിരുന്ന ഐജി പി.പ്രകാശ്, അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ജെ.കെ.ദിനിൽ ഉൾപ്പടെ 42 പൊലീസ് ഉദ്യോഗസ്ഥരും 8 സയിന്റിഫിക്ക് ഓഫിസേഴ്‌സും ആദരവ് ഏറ്റുവാങ്ങി. കേസിൽ കോടതിയിൽ ഹാജരാകുന്ന സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മോഹൻരാജു പൊലീസ് ആസ്ഥാനത്തെ ചടങ്ങിൽ പങ്കെടുത്തു. കൊല്ലപ്പെട്ട വിദേശവനിതയുടെ സഹോദരി ലാത്വിയയിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴി പങ്കെടുത്തു.