Kerala

ഡ്രൈവര്‍മാര്‍ക്ക് രോഗം; കോട്ടയം, വൈക്കം കെ.എസ്.ആര്‍ടി.സി ഡിപ്പോകള്‍ അടച്ചു


സംസ്ഥാനത്ത് കോവിഡിന് ശമനമില്ല. ഡ്രൈവര്‍മാര്‍ക്ക് രോഗം വന്നതോടെ കോട്ടയം, വൈക്കം കെ.എസ്.ആര്‍ടി.സി ഡിപ്പോകള്‍ അടച്ചു. എക്സൈസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതോടെ കാസര്‍ഗോഡ് മൂന്ന് എക്സൈസ് ഓഫീസുകള്‍ അടച്ചു. കണ്ണൂരില്‍ കോവിഡ് രോഗിയായ തടവ് പുള്ളി ചാടിപ്പോയി.

കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നിരുന്നു. ആശങ്കക്ക് ഒട്ടും കുറവില്ലാതെ രോഗം പടരുകയാണ്. രോഗബാധ കൂടുതലുള്ള തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ അതീവ ജാഗ്രത തുടരുന്നു. കോട്ടയം കെ.എസ്.ആര്‍ടി.സി ഡിപ്പോയിലെ ഡ്രൈവര്‍ക്ക് കോവിഡ‍് സ്ഥിരീകരിച്ചു. കുമരകം സ്വദേശിയായ ഇദ്ദേഹം കോട്ടയം എറണാകുളും റൂട്ടിലാണ് സര്‍വീസ് നടത്തിയിരുന്നത്. വൈക്കത്തെ ഡിപ്പോയിലെ ഡ്രൈവര്‍ക്കും രോഗം ബാധിച്ചതോടെ ഈ ഡിപ്പോയും അടച്ചു.

തിരുവല്ല കണ്ടെയ്ന്‍മെന്‍റ് സോണായതോടെ തിരുവല്ല ഡിപ്പോയും അടച്ചിട്ടിരിക്കുകയാണ്. എറണാകുളത്ത് പത്ത് കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ കൂടി പ്രഖ്യാപിച്ചു.

കൊണ്ടോട്ടിയിലെ നഗരസഭാംഗമായ അഭിഭാഷകന് കോവിഡ് സ്ഥിരീകരിച്ചതോടെ മലപ്പുറത്തെയും മഞ്ചേരിയിലെയും കോടതികളുടെ പ്രവര്‍ത്തനം നിര്‍ത്തി. എക്സൈസ് ഉ‍ദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതോടെ കാസര്‍ഗോഡുള്ള ഹൊസ്ദുര്‍ഗ്ഗ എക്സൈസ് ഓഫീസ് ഉള്‍പ്പെടെ മൂന്ന് ഓഫീസുകള്‍ അടച്ചു. ഇതിനിടെ കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ നിന്ന് കോവിഡ് രോഗിയായ തടവ്പുള്ളി ചാടിപ്പോയി. ആറളം സ്വദേശിയായ ഇയാള്‍ക്ക് ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാളെ കണ്ടുപിടിക്കുന്നതിനുള്ള ശ്രമം പൊലീസ് തുടരുകയാണ്.