India Kerala

കോട്ടയത്ത് ശക്തമായ മഴ തുടരുന്നു; മീനച്ചിലാറ്റിൽ ജലനിരപ്പ് വീണ്ടും ഉയർന്നു

കോട്ടയം ജില്ലയിൽ ശക്തമായ മഴ തുടരുന്നു. കിഴക്കൻ മേഖലയിലാണ് കൂടുതൽ മഴ പെയ്തത്. ഇതേ തുടർന്ന് മീനച്ചിലാറ്റിൽ വീണ്ടും ജലനിരപ്പ് ഉയർന്നു. ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ആളുകളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.

ഈരാറ്റുപേട്ട, തലനാട്, തീക്കോയി, വാഗമൺ, കാഞ്ഞിരപ്പള്ളി ,മുണ്ടക്കയം എന്നീ കിഴക്കൻ മേഖലയിലാണ് മഴ ശക്തമായിരിക്കുന്നത്. ഇന്നലെ പകലും രാത്രിയിലും അതിശക്തമായ മഴയാണ് ലഭിച്ചത് . ഇതേ തുടർന്ന് മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയർന്നു. പാലാ നഗരത്തിലും മൂന്നാനി അമ്പാറ മേഖലയിലും മീനച്ചിലാർ കര കവിഞ്ഞു. താഴ്ന്ന പ്രദേശങ്ങളിൽ ജാഗ്രത നിർദ്ദേശം നല്കിയിട്ടുണ്ട്. കിഴക്കൻ മേഖലയിലും അതീവ ജാഗ്രതയിലാണ്. ഉരുൾപൊട്ടലും മണ്ണിടിച്ചിലും കണക്കിലെടുത്ത് ഈ മേഖലയിലുള്ള നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ക്യാമ്പുകളിൽ കഴിയുന്നവർ അവിടെ തന്നെ തുടരുകയാണ്. നിലവിൽ 159 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയിൽ ഉള്ളത്. 3058 കുട്ടികളടക്കം 22060 പേർ ക്യാമ്പുകളിലുണ്ട്. അപ്പർ കുട്ടനാടൻ മേഖലയിൽ വ്യാപക കൃഷിനാശവും ഉണ്ടായി.