Kerala

‘ഷാനിനെ ജോമോൻ കൂട്ടികൊണ്ട് പോയെന്ന് പരാതിപ്പെട്ടിരുന്നു’; പൊലീസിനെതിരെ ഷാനിന്റെ അമ്മ

കോട്ടയത്തെ കൊലപാതകത്തിൽ പൊലീസിനെതിരെ കൊല്ലപ്പെട്ട ഷാനിന്റെ അമ്മ ത്രേസ്യാമ്മ. ഷാനിനെ ജോമോൻ കൂട്ടികൊണ്ട് പോയെന്ന് പൊലീസിൽ പരാതിപ്പെട്ടിരുന്നു. പരാതി നൽകിയിട്ടും പൊലീസ് നടപടി എടുത്തില്ലെന്ന് ഷാനിന്റെ അമ്മ വിമർശനം ഉന്നയിച്ചു. ഇന്ന് പുലർച്ചെയാണ് യുവാവിനെ കൊലപ്പെടുത്തി കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലിട്ടത്.

ഗുണ്ടാ ലിസ്റ്റിൽപ്പെട്ട കെ.ടി ജോമോനാണ്(40) കൊല നടത്തിയതെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വിശദമായ ചോദ്യംചെയ്യൽ തുടരുകയാണ്.

അതിരാവിലെ ഷാൻ ബാബുവിൻ്റെ മൃതദേഹം തോളിലേറ്റി ജോമോൻ വരുന്നത് പൊലീസ് കണ്ടിരുന്നു. തുടർന്ന് സ്റ്റേഷനിൽ എത്തിയ പ്രതി മൃതദേഹം നിലത്തിട്ടു. ശേഷം താൻ ഇയാളെ കൊലപ്പെടുത്തിയെന്ന് പൊലീസിനോട് പറഞ്ഞു. ഉടൻ പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

അതേസമയം കോട്ടയത്തെ കൊലപാതകത്തിന് പിന്നിൽ ലഹരി സംഘങ്ങൾക്കിടയിലെ കുടിപ്പകയെന്ന് പൊലീസ്. ഗുണ്ടയായ സൂര്യന്റെ സംഘം ജോമോന്റെ സംഘത്തെ മർദിച്ചിരുന്നു. ഷാൻ ബാബുവിനെ കൊലപ്പെടുത്തിയത് സൂര്യനുമായി സൗഹൃദമുണ്ടായിരുന്നത് കൊണ്ടാണെന്നും കോട്ടയം എസ് പി ഡി ശിൽപ വ്യക്തമാക്കി. ഷാൻ ബാബുവിനെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് ജോസ് മോൻ പൊലീസിനോട് പറഞ്ഞു. എതിരാളികളുടെ താവളം കണ്ടെത്താനാണ് ചെയ്‌തെന്ന് പ്രതി പൊലീസിന് മൊഴി നൽകി. ജില്ലയിൽ മേധാവിത്വം ഉറപ്പിക്കാൻ വേണ്ടിയാണ് കൊലപ്പെടുത്തിയത്. മുഖത്തും ശരീരത്തും മർദിച്ച പാടുകൾ ഉണ്ടായിരുന്നതായും എസ് പി ഡി ശിൽപ വ്യക്തമാക്കി.