India Kerala

കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ജോസ് വിഭാഗവും ജോസഫ് വിഭാഗവും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് വിപ്പ് നല്കിയതോടെ കോണ്‍ഗ്രസ് ആരെ പിന്തുണയ്ക്കും എന്നാണ് ഇനി കാണേണ്ടത്. രാത്രി വൈകിയും ചര്‍ച്ചകള്‍ നടന്നെങ്കിലും പ്രശ്നം പരിഹരിക്കാനായില്ല. അതേസമയം പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുത്ത് പ്രശ്നം പരിഹരിക്കാനുള്ള ഫോര്‍മുലയും യു.ഡി.എഫ് മുന്നോട്ട് വെച്ചിട്ടുണ്ട്.

പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാനാകില്ലെങ്കിലും ഔദ്യോഗിക പക്ഷം ആരെന്ന് തെളിയിക്കാനുളള ശ്രമമാണ് ജോസഫ് വിഭാഗവും ജോസ് വിഭാഗവും നടത്തുന്നത്. ജോസ് വിഭാഗം കാഞ്ഞിരപ്പള്ളി ഡിവിഷനിലെ സെബാസറ്റ്യന്‍ കുളത്തുങ്കിലെ ആദ്യം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചെങ്കിലും ഇത് പൂര്‍ണ്ണമായും തള്ളിക്കൊണ്ടാണ് കഴങ്ങ ഡിവിഷനിലെ അജിത്ത് മുതിരമലയെ ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥിയായി കൊണ്ടുവന്നത്. ജോസ് വിഭാഗം നല്കിയ വിപ്പ് നിലനില്‍ക്കില്ലെന്ന് കാട്ടി ജോസഫ് തന്നെ നേരിട്ട് വിപ്പ് നല്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് തല്‍സ്ഥിതി തുടരും എന്ന് പറഞ്ഞുള്ള മറുപടി ഇരു വിഭാഗത്തിനും ലഭിച്ചിട്ടുണ്ട് എന്നാല്‍ ഇത് രണ്ട് കൂട്ടരും രണ്ടായിട്ടാണ് വ്യാഖ്യാനിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ പ്രതിസന്ധിയിലായത് കോണ്‍ഗ്രസാണ് ആരെ പിന്തുണയ്ക്കണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ല. പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസ് തന്നെ ഏറ്റെടുത്ത് പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. കേരള കോണ്‍ഗ്രസിലെ ഭിന്നത മുതലെടുക്കാന്‍ സി.പി.എമ്മും തക്കം നോക്കിയിരിക്കുകയാണ്. ആയതിനാല്‍ ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പ് എല്ലാവര്‍ക്കും നിര്‍ണ്ണായകമാണ്. 22 സീറ്റുള്ള പ‍ഞ്ചായത്തില്‍ 8 കോണ്‍ഗ്രസും 6 കേരള കോണ്‍ഗ്രസ് എമ്മും 6 സി.പി.എമ്മും 1 സി.പി.ഐയും 1 കോണ്‍ഗ്രസ് എസുമാണ് ഉള്ളത്.