India Kerala

സയനൈഡാണെന്ന റിപ്പോര്‍ട്ട് കേസില്‍ നിര്‍ണായകമായി മാറും

കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളി ജോസഫിന്റെ പൊന്നാമറ്റം വീട്ടില്‍ നിന്ന് കണ്ടെത്തിയ പൊടി സയനൈഡാണെന്ന ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് കേസില്‍ നിര്‍ണായകമായി മാറും. രണ്ടാം പ്രതിയായ മാത്യു രണ്ടാമത് സംഘടിപ്പിച്ച് നല്‍കിയ സയനൈഡിന്റെ ബാക്കിയാണിതെന്ന കണ്ടെത്തലാണ് അന്വേഷണ സംഘത്തിനുള്ളത്. ഇക്കാര്യം കേസില്‍ തയ്യാറാക്കുന്ന കുറ്റപത്രത്തിലും ഉള്‍പ്പെടുത്തും.

ഒക്ടോബര്‍ 14 ന് പൊന്നാമറ്റം വീട്ടില്‍ നിന്നും തെളിവെടുപ്പിനിടെ പോലീസ് കണ്ടെത്തിയ വെളുത്ത പൊടി സോഡിയം സയനൈഡാണെന്ന റിപ്പോര്‍ട്ടാണ് റീജണല്‍ കെമിക്കല്‍ ലാബിന്റെത്. റോയ് തോമസ്,മഞ്ചാടിയില്‍ മാത്യു,സിലി,ആല്‍ഫയിന്‍ എന്നിവരെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് രണ്ടാം പ്രതി മാത്യു വഴി ടോം തോമസിന്റെ കൊലപാതകത്തിന് ശേഷം ജോളി സംഘടിപ്പിച്ച സയനൈഡാണെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. അതിന്റെ ബാക്കിയുണ്ടായിരുന്ന സയനൈഡ് വീട്ടില്‍ ഒളിപ്പിച്ചു വെച്ചിരുന്നതായി ജോളി അന്വേഷണ സംഘത്തോട് സമ്മതിച്ചിരുന്നു. തുടര്‍ന്ന് ജോളിയുമായി നടത്തിയ തെളിവെടുപ്പില്‍ കണ്ടെത്തിയ പൊടിയാണ് സയനൈഡാണെന്ന് സ്ഥിരീകരിക്കുന്ന റിപ്പോര്‍‌ട്ട് ലഭിച്ചത്. ഇത് ജോളിക്കെതിരായ നിര്‍ണായക തെളിവായി കോടതിക്ക് മുന്നില്‍ വിചാരണ വേളയില്‍ മാറുമെന്ന കണക്ക് കൂട്ടലിലാണ് അന്വേഷണ സംഘം. സ്വര്‍ണ്ണപ്പണിക്കാര്‍ ഉപയോഗിക്കുന്ന സോഡിയം സയനൈഡാണ് അന്നമ്മയുടേത് ഒഴികെയുള്ള കൊലപാതകങ്ങള്‍ക്ക് ജോളി ഉപയോഗിച്ചതെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു.