Kerala

ഉദ്യോഗസ്ഥരുടെ മൂന്നാർ യാത്ര; കോന്നി താലൂക്ക് ഓഫീസിലെത്തിയ ഭിന്നശേഷിക്കാരന് സഹായവുമായി ജ്വല്ലറി ഉടമ

ഉദ്യോഗസ്ഥർ കൂട്ടത്തോടെ കോന്നി താലൂക്ക് ഓഫീസിൽ നിന്ന് ഉല്ലാസയാത്ര പോയതറിയാതെ കോന്നി താലൂക്ക് ഓഫീസിലെ പടികൾ നിരങ്ങി കയറിയ കരുണാകരൻ എന്ന ഭിന്നശേഷിക്കാരന് സഹായവുമായി കോട്ടയം സ്വദേശിയായ ജ്വല്ലറി ഉടമ. ഐരമൺ സ്വദേശി കരുണാകരന് ഊന്നുവടിയും സാമ്പത്തിക സഹായവും വീട്ടിലെത്തിച്ചു. വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് കോട്ടയത്തെ ജ്വല്ലറി ഉടമ ടോണി വർക്കിച്ചൻ്റെ ഇടപെടൽ.

“ഞാൻ ന്യൂസിലൂടെയാണ് ഈ വാർത്ത കണ്ടത്. എനിക്ക് സങ്കടം തോന്നി. കാരണം ഒരു പ്രായമുള്ള എഴുപത്തെട്ട് വയസ്സുള്ള അച്ചാച്ചൻ മൂന്ന് നില കയറി ചെന്നപ്പോൾ അവിടെയുള്ളവരെല്ലാം മൂന്നാറ് ടൂർ പോയിരിക്കുന്നു. അത് കണ്ടപ്പോ എനിക്ക് ഭയങ്കര വിഷമമായി. ഞാൻ ഉടനെ ചെയ്തത് എന്താണെന്ന് വെച്ചാൽ ഈ മാടക്കട നവീകരിക്കാൻ വേണ്ടി ഒരു എമൗണ്ട് കൈമാറി. ഒരിക്കലും ഭീകരമായ പ്രവർത്തി ഇനി ഉണ്ടാവരുത്. അതിന് എതിരെയാണ് ഞാൻ ഇതെല്ലാം ചെയ്ത് കൊടുത്തത്.”- ടോണി വർക്കിച്ചൻ പ്രതികരിച്ചു.

കൂട്ട അവധിയെടുത്ത് ജീവനക്കാർ വിനോദയാത്ര പോയ സംഭവത്തിൽ കർശന നടപടിയെടുക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ അറിയിച്ചിരുന്നു. കുറ്റക്കാരായ ജീവനക്കാരെ സർക്കാർ സംരക്ഷിക്കില്ല. അന്വേഷണത്തിന് പത്തനംതിട്ട കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും റവന്യുമന്ത്രി വ്യക്തമാക്കി.

‘ജീവനക്കാർ കൂട്ട അവധിയെടുത്തത് ഗുരുതര വിഷയമാണ്. സംഭവത്തിൽ കളക്ടറോട് റിപ്പോർട്ട് തേടി. വിശദ റിപ്പോർട്ട് അഞ്ച് ദിവസത്തിനകം നൽകണം. പ്രാഥമിക റിപ്പോർട്ട് ഇന്ന് തന്നെ നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. വിശദമായ റിപ്പോർട്ടിന് ശേഷം തുടർ നടപടിയെന്നും മന്ത്രി കെ രാജൻ പറഞ്ഞു.

കോന്നി താലൂക്ക് ഓഫീസിൽ 20 ജീവനക്കാർ ലീവ് എടുക്കാതെയും 19 ജീവനക്കാർ ലീവിന് അപേക്ഷ നൽകിയും ആണ് മൂന്നാറിലേക്ക് ടൂറിന് പോയത്. വിവിധ ആവശ്യങ്ങൾക്ക് മലയോരമേഖലകളിൽ നിന്ന് ആളുകൾ എത്തി ഓഫീസിന് പുറത്ത് കാത്തിരുന്നപ്പോൾ ആയിരുന്നു ജീവനക്കാരുടെ ഈ വിനോദയാത്രയ്ക്ക് പോക്ക്. കാത്തിരുന്ന ആളുകൾ കാര്യം നടക്കാതിരുന്നതോടെ ഓഫീസിൽ നിന്ന് മടങ്ങുകയും ചെയ്തു.