India Kerala

സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്

കോടിയേരി ബാലകൃഷ്ണന്‍ തുടര്‍ചികിത്സയ്ക്ക് പോകുന്ന പശ്ചാത്തലത്തില്‍ സെക്രട്ടറിയുടെ ചുമതല ആര്‍ക്കെങ്കിലും നല്‍കണമോ എന്ന കാര്യം ഇന്ന് ചേരുന്ന സംസ്ഥാനസെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്തേക്കും. സെക്രട്ടറിയെ മാറ്റുന്നതിനെ കുറിച്ച് ആലോചനയില്ലെങ്കിലും കോടിയേരിയുടെ അഭാവത്തില്‍ പാര്‍ട്ടി ചുമതലകള്‍ നിര്‍വ്വഹിക്കാന്‍ ഒരാളെ തീരുമാനിച്ചേക്കും. കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദന് താത്കാലിക ചുമതല നല്‍കുന്നതിനെ കുറിച്ച് ആലോചനകളുണ്ട്

അമേരിക്കയില്‍ പരിശോധനകള്‍ കഴിഞ്ഞ തിരിച്ചെത്തിയ കോടിയേരിയ്ക്ക് തുടര്‍ ചികിത്സവേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.ചികിത്സയ്ക്ക് വേണ്ടി ഈ മാസം അവസാനത്തോടെ കോടിയേരി വിദേശത്തേക്ക് പോകാനും സാധ്യതയുണ്ട്. കഴിഞ്ഞ തവണ ചികിത്സയ്ക്ക് പോയപ്പോള്‍ സംസ്ഥാന സെക്രട്ടറിയുടെ ചുമതല ആര്‍ക്കും കൈമാറിയിരുന്നില്ല. പാര്‍ട്ടി സെന്‍റ്റായിരിന്നു കാര്യങ്ങള്‍ നിര്‍വ്വഹിച്ചിരുന്നത്.എന്നാല്‍ ഇത്തവണ കൂടുതല്‍ ദിവസം ചികിത്സയ്ക്കും വിശ്രമത്തിനും വേണ്ടി വരും എന്ന് വിലയിരുത്തിയ സാഹചര്യത്തിലാണ് സെക്രട്ടറിയുടെ ചുമതല നിര്‍വ്വഹിക്കാന്‍ ഒരാളെ ചുമതലപ്പെടുത്തുന്നതിനെ കുറിച്ച് സി.പി.എം ആലോചിക്കുന്നത്.

ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇത് സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടക്കും.പാര്‍ട്ടി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രകമ്മിറ്റി അംഗം എംവി ഗോവിന്ദന് സെക്രട്ടറിയുടെ ചുമ‍തലകള്‍ തത്കാലത്തേക്ക് നല്‍കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്. ചുമതല ആര്‍ക്കും നല്‍കേണ്ടതില്ല എന്നാണ് തീരുമാനമെങ്കില്‍ കഴിഞ്ഞ തവണത്തേത് പോലം പാര്‍ട്ടി സെന്‍റര്‍ തന്നെയായിരിക്കും കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നത്.19,20 തിയതികളില്‍ സംസ്ഥാനസമിതിയും ചേരുന്നുണ്ട്.