India Kerala

രാജേന്ദ്രന്‍റെ പ്രതികരണം അപക്വം; നടപടിയുണ്ടാകുമെന്ന് കോടിയേരി

ദേവികുളം സബ് കലക്ടറെ അപമാനിച്ച എസ്.രാജേന്ദ്രന്‍ എം.എല്‍.എക്കെതിരെ നടപടി ഉറപ്പിച്ച് സി.പി.എം. എസ്.രാജേന്ദ്രന്‍റെ നടപടി തെറ്റാണെന്നും പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ വേഗത്തില്‍ തന്നെ നടപടിയുണ്ടാകാനാണ് സാധ്യത.

സ്ത്രീ സമത്വ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പാര്‍ട്ടിയും സര്‍ക്കാരും വലിയ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനിടയിലാണ് മൂന്നാര്‍ എം.എല്‍.എ എസ് രാജേന്ദ്രന്‍ ദേവികുളം സബ് കലക്ടറെ അപമാനിച്ച് സംസാരിച്ചത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് രാജേന്ദ്രന്‍റെ പ്രസ്താവന പാര്‍ട്ടി നേതൃത്വത്തെ വെട്ടിലാക്കി. ഇതേതുടര്‍ന്നാണ് സി.പി.എം സംസ്ഥാന നേതൃത്വം ഇടപെട്ട് വിശദീകരണം തേടിയത്. വിശദീകരണം ലഭിച്ചതിന് പിന്നാലെ തന്നെ എസ്. രാജേന്ദ്രനെതിരെ പാര്‍ട്ടി അച്ചടക്ക നടപടിയുണ്ടാകും.

ജില്ലാ നേതൃത്വത്തിന് പിന്നാലെ പാര്‍ട്ടി സംസ്ഥാന നേതൃത്വവും എസ് രാജേന്ദ്രനെ തള്ളിപ്പറ‍ഞ്ഞു. എന്നാല്‍ കടുത്ത നടപടിയിലേക്ക് പാര്‍ട്ടി പോകാന്‍ സാധ്യതയില്ലെന്നാണ് സൂചന. പരസ്യശാസനയില്‍ നടപടി ഒതുങ്ങാനാണ് സാധ്യത.