Kerala

തൃക്കാക്കര യു.ഡി.എഫിന്റെ കോട്ട, ജനവിധി അം​ഗീകരിക്കുന്നു; കോടിയേരി

തൃക്കാക്കര യു.ഡി.എഫിന് സ്വാധീനമുള്ള മണ്ഡലമാണെന്നും ജനവിധി അം​ഗീകരിക്കുന്നുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൽഡിഎഫിന് 2244 വോട്ടുകൾ മണ്ഡലത്തിൽ കൂടുകയാണ് ചെയ്തത്. ഇത്രയും വർദ്ധനവ് മാത്രമേ എൽ.ഡിഎഫിന് വരുത്താൻ കഴിഞ്ഞുള്ളൂ എന്നത് പോരായ്മയാണ്. ട്വന്റിട്വന്റി, ബി.ജെ.പി വോട്ടുകൾ ലഭിച്ചതിനാലാണ് യുഡിഎഫിന്റെ വോട്ടുകൾ വർദ്ധിച്ചത്. ബിജെപി വോട്ടുകൾ കുറഞ്ഞത് യുഡിഎഫിന് പോയി. ജനവിധി അം​ഗീകരിച്ച് തുടർപ്രവർത്തനം നടത്തും. പ്രതീക്ഷിച്ചതു പോലുള്ള മുന്നേറ്റം തൃക്കാക്കരയിൽ ഉണ്ടാക്കാൻ സാധിച്ചില്ലെന്നത് വാസ്തവമാണ്.

ജാ​ഗ്രതയോടെ പ്രവർത്തിക്കണം എന്ന മുന്നറിയിപ്പാണ് ഈ ജനവിധി നൽകുന്നത്. ബൂത്ത് തലത്തിൽ ഇതനുസരിച്ചുള്ള പരിശോധന നടത്തും. പാർലമെന്റ് തെരഞ്ഞെടുപ്പിൽ 20ൽ 19 എണ്ണവും തോറ്റ ശേഷമാണ് എൽഡിഎഫ് 99 സീറ്റുമായി കേരളത്തിൽ അധികാരത്തിലെത്തിയത്. അതുപോലെ ശക്തമായി പാർട്ടി തിരിച്ചുവരും. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് ആശുപത്രിയിൽ വെച്ചല്ല, പാർട്ടി ഓഫീസിൽ വെച്ചാണ്. സിൽവർ ലൈൻ ചർച്ചയായ മണ്ഡലമല്ല തൃക്കാക്കര. ബന്ധപ്പെട്ട അനുമതി ലഭിക്കുന്ന മുറയ്ക്ക് പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും കെ റെയിൽ ഹിതപരിശോധനയല്ല ഇവിടെ നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പരാജയ കാരണമായി മന്ത്രി പി രാജീവ് ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടിയത് ഇടതുവിരുദ്ധ വോട്ടുകള്‍ ഉമ തോമസിലേക്ക് ഏകീകരിച്ചു എന്നാണ്. യുഡിഎഫിലേക്ക് കേന്ദ്രീകരിച്ച വോട്ടുകള്‍ ഏതെന്ന് പരിശോധിക്കുന്നതിനൊപ്പം തങ്ങളില്‍ നിന്ന് എങ്ങോട്ടെന്നറിയാതെ ചോര്‍ന്ന വോട്ടുകള്‍ കണ്ടെത്തുന്നതിന്റെ തിരക്കില്‍ കൂടിയാണ് എല്‍ഡിഎഫ്, എന്‍ഡിഎ ക്യാംപുകള്‍.

മൂന്ന് മുന്നണികള്‍ക്ക് തൊട്ടുപിന്നില്‍ വോട്ടുകള്‍ നേടിയിരിക്കുന്നത് നോട്ടയാണ്. ഉമ തോമസ് 72767, ജോ ജോസഫ് 47752, എ എന്‍ രാധാകൃഷ്ണന്‍ 12955 എന്നിങ്ങനെ വോട്ടുനേടിയപ്പോള്‍ മേല്‍പ്പറഞ്ഞവരില്‍ ആര്‍ക്കും വോട്ട് നല്‍കാന്‍ താല്‍പര്യമില്ലാതെ നോട്ടയ്ക്ക് കുത്തിയത് 1111 പേരാണ്. മത്സരരംഗത്തുണ്ടായിരുന്ന പല സ്വതന്ത്ര സ്വാനാര്‍ത്ഥികളേക്കാള്‍ മുന്നിലാണ് നോട്ടയുടെ ഈ നില.