Kerala

കാക്കിയെന്നും ഉണ്ടാകില്ല, ഇങ്ങനെയാണെങ്കിൽ മാന്യമായി പോകില്ല; കൊടിക്കുന്നിൽ

പൊലീസിനെതിരെ കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി. കെ-റെയിൽ വിരുദ്ധ സമരം ചെയ്യുന്ന പ്രതിഷേധക്കാരോട് മൃഗീയമായി പെരുമാറുന്നു. സ്ത്രീകളെയും കുട്ടികളെയും ക്രൂരമായി മർദിക്കുന്നു. കിടപ്പാടം നഷ്ടപ്പെടാതിരിക്കാൻ സമരം ചെയ്യുന്നവരെ പിണറായുടെ പൊലീസ് തെരുവിൽ വലിച്ചിഴക്കുകയാണെന്നും കൊടിക്കുന്നിൽ ആരോപിച്ചു.

ചങ്ങനാശേരിയിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചങ്ങനാശേരി DYSP കേരളത്തിൽ അറിയപ്പെടുന്ന അഴിമതിക്കാരനാണ്. അഴിമതി കേസിൽ ഒന്നിലധികം തവണ നടപടി നേരിട്ടയാളാണ് ശ്രീകുമാർ. സിപിഐഎമ്മിന് വേണ്ടി എന്ത് വിടുപണി ചെയ്യാനും മടിയില്ലാത്തയാളാണ് DYSP. ഇത് തുടർന്നാൽ ചങ്ങനാശേരിയിൽ നിന്ന് മാന്യമായി പോകാൻ കഴിയില്ലെന്നും കൊടിക്കുന്നിൽ ഓർമ്മിപ്പിച്ചു.

ജനങ്ങളുടെ മേൽ കുതിരകയറാൻ പൊലീസിനെ അനുവദിക്കില്ല. കാക്കിയും തൊപ്പിയും എക്കാലത്തും ഉണ്ടാകില്ലെന്നും കൊടിക്കുന്നിൽ പറഞ്ഞു. അതേസമയം ചങ്ങനാശേരിയിൽ ഹർത്താൽ അനുകൂലികൾ പ്രതിഷേധ മാർച്ച് നടത്തുന്നു. യുഡിഎഫ്, ബിജെപി നേതാക്കളാണ് സംയുക്ത ഭരണ സമിതിയുടെ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തത്. കടകളും ബാങ്കുകളും ഹർത്താൽ അനുകൂലികൾ അടപ്പിച്ചു.