India Kerala

കൊലപാതകങ്ങള്‍ക്ക് മുമ്പ് ജോളി വിഷം പരീക്ഷിച്ചത് വളര്‍ത്തുനായയില്‍

കൂടത്തായി കൊലപാതക പരമ്പരകള്‍ക്ക് മുമ്പ് വീട്ടിലെ വളര്‍ത്തുനായയെ വിഷം കഴിപ്പിച്ച് പരീക്ഷിച്ചായിരുന്നു കൊലപാതങ്ങള്‍ നടത്തിയതെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ കൊലപാതകകേസില്‍ ജോളിയെ കട്ടപ്പനയിലെ കുടുംബവീടുകളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളിയെ രാവിലെ ഏഴ് മണിക്കാണ് കട്ടപ്പന പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചത്. പിന്നീട് ഒമ്പതു മണിയോടെ വാഴവരയിലെ പഴയ കുടുംബ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഇവിടെ വെച്ചാണ് ജോളി വളര്‍ത്ത് നായക്ക് വിഷം നല്‍കി കൊന്ന് പരീക്ഷണം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

നായക്ക് വിഷം നല്‍കി കൊന്നതാണെന്ന് ആര്‍ക്കും തിരിച്ചറിയാന്‍ സാധിക്കാതിരുന്നതാണ് ജോളിക്ക് കൊലപാതക പരമ്പരകള്‍ക്ക് ധൈര്യം നല്‍കിയതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. കൃഷിയാവശ്യത്തിനായി ജോളിയുടെ പിതാവ് വാങ്ങിവച്ച വിഷമാണ് നായക്ക് ജോളി നല്‍കിയത്. നാട്ടുകാരില്‍ നിന്നും പൊലീസ് മൊഴി ശേഖരിച്ചു. പിന്നീട് ഉച്ചയോടെയാണ് കട്ടപ്പന വലിയകണ്ടത്തെ വീട്ടിലെത്തിച്ചത്. ജോളിയുടെ പിതാവും, മാതാവും വീട്ടിലുണ്ടായിരുന്നു. പിതാവിന് ആരോഗ്യ പ്രശ്‌നമുള്ളതിനാല്‍ ജോളിയുടെ സാന്നിധ്യത്തിലല്ല അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്. ജോളിയെ സ്‌റ്റേഷനിലേക്ക് മടക്കിയ ശേഷമായിരുന്നു നടപടി. നെടുങ്കണ്ടത്തെ പ്രീഡിഗ്രി പഠനശേഷം ജോളിക്ക് ലഭിച്ച സര്‍ട്ടിഫിക്കറ്റ് യഥാര്‍ഥമാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. കൂടത്തായി കൊലപാതക കേസില്‍ നിര്‍ണായ വിവരങ്ങളും തെളിവുകളുമാണ് അന്വേഷണസംഘത്തിന് ലഭിച്ചത്.