Kerala

വാട്ടർ മെട്രോ നിർമാണത്തിൽ മട്ടാഞ്ചേരിയോട് അവഗണന; കഴിഞ്ഞ 3 വർഷമായി ബോട്ട് സർവീസുമില്ല

വാട്ടർ മെട്രോ നിർമാണത്തിൽ മട്ടാഞ്ചേരിയെ അവഗണിച്ചതായി പരാതി. 2019ൽ പൂർത്തിയാക്കേണ്ട നിർമാണ പ്രവർത്തികൾ ഇതുവരെയും ആരംഭിച്ചില്ല. വികസനം വരുന്നതിൽ അതൃപ്തരായ ചില ഉന്നതരുടെ ഇടപെടലാണ് നിർമ്മാണ നിലയ്ക്കാൻ കാരണമെന്ന് ആരോപണം.

ജെട്ടി നിർമാണ സ്ഥലത്ത് കൊച്ചി കായൽ ആഴം കൂട്ടുന്ന ചെളിയാണ് നിക്ഷേപിച്ചിരിക്കുന്നത്. രാജ്യത്ത് തന്നെ ആദ്യമായി പാസഞ്ചർ ബോട്ട് സർവീസിന് തുടക്കമിട്ട മട്ടാഞ്ചേരിയിൽ കരാർ പ്രകാരം 2020 ഡിസംബർ 26നാണ് നിർമാണം പൂർത്തിയാക്കേണ്ടിയിരുന്നത്. എന്നാൽ സ്ഥലം ഏറ്റെടുക്കുന്നത് അല്ലാതെ മറ്റൊരു പ്രവർത്തിയും നടന്നിട്ടില്ല. ടെൻഡർ പ്രകാരം കരാറുകാരൻ 7 കോടി രൂപയും കൈപ്പറ്റി. ഈ നടപടിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചിക്കുകയാണ് നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ ടി കെ അഷ്‌റഫ്.

പൈതൃക സംരക്ഷിത മേഖലയായ ഇവിടെ നിർമാണ പ്രവർത്തനത്തിന് അനുമതി ഇല്ലെന്നിരിക്കെ കേന്ദ്ര പുരാവസ്തു വകുപ്പിന്റെ പ്രത്യേക അനുമതിയും നിർമ്മാണത്തിനായി വാങ്ങി. എന്നാൽ കരാറുകാരൻ നിർമ്മാണത്തിന് ഇറക്കിയ സാധനങ്ങൾ വരെ തിരിച്ചു കൊണ്ടുപോയത് അല്ലാതെ ഒരടിപോലും നിർമ്മാണം നടത്തിയിട്ടില്ല. കഴിഞ്ഞ മൂന്നു വർഷമായി മട്ടാഞ്ചേരിയിൽ നിന്നും ജലവകുപ്പ് ബോട്ടുകൾ സർവീസും നടത്തുന്നില്ല.