Kerala

നടിയെ ആക്രമിച്ച കേസ് : നിർണയക പൊലീസ് യോഗം കൊച്ചിയിൽ

kochi actress attack police meetingകൊച്ചിയിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നിർണയക പൊലീസ് യോഗം അൽപസമയത്തിനകം കൊച്ചിയിൽ. എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലീസ് ക്ലബിലാണ് യോഗം ചേരുക. പ്രതി ദിലീപിന് എതിരായ പുതിയ തെളിവുകളിലെ അന്വേഷണം വിലയിരുത്താനാണ് യോഗം. തുടരന്വേഷണം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനുള്ള സർക്കാർ നിർദേശത്തെ തുടർന്നാണ് യോഗം. ക്രൈം ബ്രാഞ്ച് ഐജി എസ്. ഫിലിപ്പ്, എസ്പിമാരായ കെ.എസ്. സുദർശനൻ, സോജൻ തുടങ്ങിവർ പങ്കെടുക്കും. ( kochi actress attack police meeting )

അതേസമയം, നടിയെ ആക്രമിച്ച കേസിൽ അന്വേഷണം പുതിയ വഴിയിലൂടെ നീങ്ങുകയാണ്. കൊച്ചിയിലെ ഒരു റിക്കോർഡിങ് സ്റ്റുഡിയോ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പുതിയ നീക്കം. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.

പൾസർ സുനി നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ഈ സ്റ്റുഡിയോയിലെത്തിച്ച് ശബ്ദം കൂട്ടിയെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. ഇതിനെ കുറിച്ച് വ്യക്തമാക്കുന്ന സംഭാഷണം സ്വന്തം ടാബിൽ റെക്കോർഡ് ചെയ്തത് ബാലചന്ദ്ര കുമാർ പോലീസിന് കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നീക്കം. രഹസ്യമൊഴിയിൽ പൊലീസ് നിയമോപദേശം തേടി.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പൾസർ സുനിയുടെ ജീവന് ജയിലിനുള്ളിൽ ഭീഷണിയുണ്ടെന്ന പരാതിയെ തുടർന്ന് സുനിലിന്റെ അമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം നിയമോപദേശം തേടി. നിയമോപദേശം ലഭിച്ച ശേഷം കോടതിയെ സമീപിക്കും. സുനി 2018ൽ അമ്മയ്ക്ക് എഴുതിയതെന്ന് പറയപ്പെടുന്ന കത്ത് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് ഭീഷണിയെന്ന് പരാതിയിൽ പറയുന്നു.