Kerala

നടിയെ ആക്രമിച്ച കേസ് : കൊച്ചിയിലെ റെക്കോർഡിങ് സ്റ്റുഡിയോ കേന്ദ്രീകരിച്ച് അന്വേഷണം

നടിയെ ആക്രമിച്ച കേസിൽ അന്വേഷണം പുതിയ വഴിയിലൂടെ. കൊച്ചിയിലെ ഒരു റിക്കോർഡിങ് സ്റ്റുഡിയോ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പുതിയ നീക്കം. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ( kochi actress attack case recording studio )

പൾസർ സുനി നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ നടൻ ദിലീപ് കൊച്ചിയിലെ റെക്കോർഡിംഗ് സ്റ്റുഡിയോയിൽ ഇരുന്ന് കണ്ടെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. ദൃശ്യങ്ങൾക്കൊപ്പമുള്ള ശബ്ദം സ്വന്തം ടാബിൽ റെക്കോർഡ് ചെയ്തത് ബാലചന്ദ്ര കുമാർ പൊലീസിന് കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നീക്കം. രഹസ്യമൊഴിയിൽ പൊലീസ് നിയമോപദേശം തേടി.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പൾസർ സുനിയുടെ ജീവന് ജയിലിനുള്ളിൽ ഭീഷണിയുണ്ടെന്ന പരാതിയെ തുടർന്ന് സുനിലിന്റെ അമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം നിയമോപദേശം തേടി. നിയമോപദേശം ലഭിച്ച ശേഷം കോടതിയെ സമീപിക്കും. സുനി 2018ൽ അമ്മയ്ക്ക് എഴുതിയതെന്ന് പറയപ്പെടുന്ന കത്ത് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് ഭീഷണിയെന്ന് പരാതിയിൽ പറയുന്നു.