Kerala

സിൽവർ ലൈൻ; സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നെന്ന് ലോക്സഭയെ അറിയിക്കും; കോൺഗ്രസ്

സിൽവർ ലൈൻ വിഷയം ലോക്‌സഭയിൽ ഉന്നയിക്കാനൊരുങ്ങി കോൺഗ്രസ് നേതാക്കൾ. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നെന്ന് പ്രതിപക്ഷം ലോക്സഭയെ അറിയിക്കും.

പൊലീസ് അതിക്രമത്തിന് എതിരെ കെ മുരളീധരന്‍ എംപി ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ജനങ്ങൾക്കെതിരായ പൊലീസ് അതിക്രമം പാർലമെൻ്റ് ചർച്ച ചെയ്യണമെന്നും സംഭവം ക്രമസമാധാന തകര്‍ച്ചയിലേക്ക് നീങ്ങുന്നുവെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.

ഇന്ത്യന്‍ റെയില്‍വേയുടെയും കേരള സര്‍ക്കാരിന്‍റെയും സംയുക്ത സംരഭം എന്ന നിലയ്ക്കാണ്  സില്‍വര്‍ലൈനെ പറയുന്നതെന്നും അതുകൊണ്ടുതന്നെ ഉത്തരവാദിത്തത്തില്‍ നിന്നും കേന്ദസര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ലെന്നും നോട്ടീസില്‍ പറയുന്നു.

അതേസമയം ബിജെപിയെ പ്രതിരോധത്തിലാക്കി സിൽവർ ലൈൻ പദ്ധതിയെ പിന്തുണച്ച് മുൻ ഡി ജി പി ജേക്കബ് തോമസ് രംഗത്തെത്തി. സിൽവർ ലൈൻ കേരളത്തിന് ഗുണകരമാണ്. തൊഴിലവസരങ്ങളും വ്യവസായവും വർധിക്കും.ഏത് പദ്ധതികൾ വരുമ്പോഴും എതിർപ്പുകൾ സ്വാഭാവികമാണെന്ന് അദ്ദേഹം പറഞ്ഞു. തെരെഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് ബിജെപി കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിച്ചതായും ജേക്കബ് തോമസ് ട്വന്റിഫോറിനോട് പറഞ്ഞു.

സില്‍വര്‍ ലൈന്‍ കല്ല് പിഴുതെറിയല്‍ സമരം കൂടുതല്‍ ശക്തമാക്കാനുള്ള പ്രഖ്യാപനം ഇന്ന് കോണ്‍ഗ്രസ് നടത്തും. കോഴിക്കോട് കല്ലായിയില്‍ സമരത്തിനിടെ പരുക്കേറ്റ സ്ത്രീകളെ കണ്ട് സുധാകരന്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ജനങ്ങള്‍ക്കിടയിലെ സര്‍ക്കാരിനെതിരായ എതിര്‍പ്പ് പരമാവധി മുതലെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമം. നേതാക്കളെ തന്നെ അണിനിരത്തിക്കൊണ്ട് സമരം ശക്തമാക്കാനാണ് കോണ്‍ഗ്രസ് നീക്കം.

കെ റെയില്‍ വേണ്ട കേരളം മതി എന്ന മുദ്രാവാക്യമുയര്‍ത്തി യൂത്ത് കോണ്‍ഗ്രസ് ഇന്ന് കലക്ട്രേറ്റുകളില്‍ പ്രതിഷേധ സര്‍വേക്കല്ല് സ്ഥാപിക്കും.യൂത്ത് കോണ്‍ഗ്രസ് സമരത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കും.