India Kerala

കേരളത്തില്‍ എക്സിറ്റ് പോള്‍ ഫലം യുഡിഎഫിന് അനുകൂലം; അട്ടിമറി സാധ്യതയെന്ന് എല്‍ഡിഎഫ്, വോട്ട് വിഹിതത്തില്‍ വര്‍ധനയെന്ന് ബിജെപി

തിരുവനന്തപുരം: കേരളത്തില്‍ യുഡിഎഫിന് അനുകൂലമായി എക്സിറ്റ് പോള്‍ ഫലം വന്നതോടെ മധ്യകേരളത്തിലെ 6 സീറ്റുകളും യുഡിഎഫിന് അനുകൂലം എന്നാണ് പ്രവചനം. എന്നാല്‍ അട്ടിമറി ഉണ്ടാകുമെന്ന വിശ്വാസമാണ് എല്‍ഡിഎഫ് ക്യാമ്ബ് വച്ചുപുലര്‍ത്തുന്നത്. അതേസമയം, കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് വിഹിതത്തില്‍ വര്‍ധനയുണ്ടാകുമെന്നാണ് ബിജെപി ക്യാമ്ബിനെ വിശ്വാസം.

മധ്യകേരളത്തിലെ ആലത്തൂര്‍, തൃശൂര്‍, ചാലക്കുടി, എറണാകുളം, കോട്ടയം, ഇടുക്കി പാര്‍ലമെന്റുകള്‍ യുഡിഎഫിന് അനുകൂലമായി എന്നാണ് സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ആലപ്പുഴ മണ്ഡലം എല്‍ഡിഎഫിലൂടെ തിരിച്ചുപിടിക്കുമെന്നും സര്‍വ്വേ ഫലങ്ങള്‍ പറയുന്നു.

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ തട്ടകമായ ആലപ്പുഴ എ എം ആരിഫിലൂടെ എല്‍ഡിഎഫ് തിരിച്ചു പിടിക്കും എന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. ഇടതു കോട്ടയായ ആലത്തൂര്‍ മണ്ഡലം രൂപീകൃതമായതിനുശേഷം ഇതാദ്യമായി യുഡിഎഫിന്റെ കൈകളിലേക്ക് എത്തുന്നുവെന്നും സര്‍വ്വേ പ്രവചിക്കുന്നുണ്ട്. ഇത് ഇടത് ക്യാമ്ബില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കും.

തൃശ്ശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് എന്‍ഡിഎ പ്രതീക്ഷിക്കുന്നത്. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റായ ചാലക്കുടി നിലനിര്‍ത്താമെന്ന പ്രതീക്ഷ എല്‍ഡിഎഫിന്‌ ഉണ്ടെങ്കിലും എക്സിറ്റ് പോള്‍ ഫലങ്ങള്‍ എതിരാണ്.

ഇടുക്കിയില്‍ യുഡിഎഫിന് അനുകൂലമാണ് സര്‍വ്വേ ഫലങ്ങള്‍ എല്ലാം പ്രവചിക്കുന്നത്. മധ്യകേരളത്തിലെ ഏഴു സീറ്റുകളില്‍ അഞ്ചെണ്ണവും യുഡിഎഫിന് അനുകൂലമാകുമെന്നാണ് പ്രവചനം. നിലവില്‍ ആലത്തൂര്‍, തൃശൂര്‍, ചാലക്കുടി സീറ്റുകള്‍ എല്‍ഡിഎഫിനൊപ്പവും എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ സീറ്റുകള്‍ യുഡിഎഫിനൊപ്പവുമാണ്.