Kerala

സംവരണം 50 ശതമാനം കടക്കാം: കേരളം സുപ്രീംകോടതിയിൽ

സംവരണം 50 ശതമാനം കടക്കാമെന്ന് കേരളം സുപ്രീംകോടതിയിൽ. മറാത്ത സംവരണ കേസിൽ വാദം കേൾക്കുന്നതിനിടെയാണ് കേരളം കോടതിയെ ഇക്കാര്യം അറിയിച്ചത്. സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും സംവരണം 50 ശതമാനം കടക്കരുതെന്ന ഇന്ദിര സാഹ്നി കേസിലെ വിധി പുനപ്പരിശോധിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.

സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മറാത്ത സംവരണം വഴി 50 ശതമാനത്തിന് മുകളില്‍ സംവരണമെത്തി. ഇത് ഇന്ദിരാ സാഹ്നി വിധി പ്രകാരം തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹരജിയാണ് കോടതി പരിഗണിക്കുന്നത്. ഈ വിധി പുനപരിശോധിക്കണമെന്നാണ് മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ നിലപാട്. ഇക്കാര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ നിലപാട് അറിയിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് കേരളം നിലപാട് വ്യക്തമാക്കിയത്.

സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും സംവരണം 50 ശതമാനത്തില്‍ കൂടുതല്‍ ആകരുതെന്നാണ് ഇന്ദിര സാഹ്നി വിധി. നിലവില്‍ സാമ്പത്തിക പിന്നാക്കാവസ്ഥയും സംവരണത്തിനുള്ള ഘടകമാണ്. സംവരണ വിഷയത്തില്‍ തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് ആകണമെന്നും കേരളം സുപ്രീംകോടതിയില്‍ വാദിച്ചു.