India Kerala

വിഴിഞ്ഞം ഭാവിയുടെ വികസന കവാടം; വ്യവസായമേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ധനമന്ത്രി

വ്യവസായമേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ ബജറ്റ് പ്രസംഗം. കേരളത്തിന്റെ ഭാവിയുടെ വികസനകവാടമാണ് വിഴിഞ്ഞം തുറമുഖം. മെയ് മാസത്തോടെ വിഴിഞ്ഞം തുറമുഖം തുറന്ന് പ്രവര്‍ത്തനമാരംഭിക്കും. വിഴിഞ്ഞത്ത് സ്വകാര്യ നിക്ഷേപം ആരംഭിക്കുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.വിഴിഞ്ഞത്തിന് പ്രത്യേക ശ്രദ്ധ നല്‍കുന്നതായിരിക്കും പദ്ധതികള്‍.

പ്രാദേശിക നൈപുണ്യ വികസനം നടപ്പിലാക്കും. പ്രവാസി മലയാളികളുമായി ചേര്‍ന്ന് സഹകരിച്ച് കേരളത്തിലെ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കും. കേരളത്തെ മെഡിക്കല്‍ ഹബ്ബാക്കുന്ന പദ്ധതികള്‍ വേഗത്തിലാക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മൂലധന സബ്‌സിഡി നല്‍കും. വിഴിഞ്ഞം തുറമുഖം ദക്ഷിണേന്ത്യയുടെ വ്യാപാര ഭൂപടം മാറ്റിവരയ്ക്കും. വിഴിഞ്ഞത്തെ അതിദരിദ്ര കുടുംബങ്ങളെ ദാരിദ്ര്യ മുക്തമാക്കും.അതിദാരിദ്യ നിര്‍മ്മാര്‍ജനത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ 77,557 പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്.

ഭവനരഹിതര്‍ക്കായി ലൈഫ് മിഷന്റെ കീഴില്‍ ഇതിനകം 415 വീടുകളാണ് 2023 സെപ്തംബറില്‍ പൂര്‍ത്തിയാക്കിയത്. 2023 ഒക്ടോബര്‍ 31ലെ കണക്കുകള്‍ പ്രകാരം 47.89 ശതമാനം കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാന്‍ കഴിഞ്ഞതായാണ് സര്‍ക്കാരിന്റെ അവകാശവാദം. ബജറ്റില്‍ അതിദരിദ്ര്യകുടുംബങ്ങള്‍ക്കായി പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടേക്കാം.