India Kerala

മാര്‍ക്ക് തട്ടിപ്പ്; സാങ്കേതിക വിദഗ്ദരടങ്ങിയ സംഘം യൂണിവേഴ്സിറ്റിയില്‍ ഇന്ന് പരിശോധന നടത്തും

കേരള യൂണിവേഴ്സിറ്റിയിലെ മാര്‍ക്ക് തട്ടിപ്പ് അന്വേഷിക്കുന്ന സാങ്കേതിക വിദഗ്ദരടങ്ങിയ സംഘം ഇന്ന് യൂനിവേഴ്സിറ്റിയിലെത്തി പരിശോധന നടത്തും. പുറത്തു നിന്നുള്ള സാങ്കേതിക വിദഗ്ദനടക്കമുള്ള സംഘമാണ് മാര്‍ക്ക് തട്ടിപ്പ് അന്വേഷിക്കുന്നത്. മാര്‍ക്ക് തട്ടിപ്പ് നിയമസഭയെയും പ്രക്ഷുബ്ദമാക്കും.

പ്രോ വൈസ് ചാന്‍സര്‍ അജയകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മാര്‍ക്ക് തട്ടിപ്പ് അന്വേഷിക്കുന്നത്. പരീക്ഷ സെന്‍ററിലെ കംപ്യൂട്ടറുകളിലെ ഐ ഡി ഉപയോഗപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത് എന്നതിനാലാണ് സാങ്കേതി വിദഗ്ദര്‍ കൂടി ഉള്‍പ്പെട്ട സംഘത്തെ നിയോഗിച്ചത്. സംഘം ഇന്ന് യൂനിവേഴ്സിറ്റിയിലെത്തി പരിശോധന നടത്തി. പരീക്ഷാ കണ്‍ട്രോളറോടും കംപ്യൂട്ടര്‍ സെന്‍റര്‍ ഡയറക്ടറോടും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 22ന് നടക്കുന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിയുന്ന തരത്തിലാകും സംഘം റിപ്പോര്‍ട്ട് തയാറാക്കുക. പരീക്ഷ സെന്‍ററിലെ 6 കംപ്യൂട്ടറിലാണ് മാര്‍ക്ക് ഉള്‍പ്പെടുത്തുന്നതും മാറ്റം വരുത്തുന്നതും. അതിനാല്‍ തന്നെ ആരാണ് തട്ടിപ്പ് നടത്തിയെന്നത് കണ്ടെത്താന്‍ കഴിയുമെന്നാണ് യൂനിവേഴസ്റ്റിയുടെ വിലയിരുത്തല്‍. നിലവില്‍ കംപ്യൂട്ടര്‍ സെന്‍ററിലെ ജീവനക്കാര്‍ക്ക് നല്‍കിയ പാസ്‍വേര്‍ഡുകള്‍ പൂര്‍ണമായി റദ്ദാക്കിയിരുന്നു. പുതിയ പാസ്‍വേര്‍ഡ് യൂണിവേഴ്സിറ്റി അനുമതിയോടെ നല്‍കും. നിയമസഭാ സമ്മേളനം നടക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷം വിഷയം നിയമസഭയില്‍ ഉന്നയിചേക്കുമെന്നാണ് ലഭിക്കുന്ന സൂചന. പി.എസ്.എസി തട്ടിപ്പിലെ പ്രതികള്‍ എഴുതിയ പരീക്ഷകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചെങ്കിലും നടത്താത്തതും പ്രതിപക്ഷം ആയുധമാക്കും.