Kerala

ഏഷ്യാനെറ്റ് ന്യൂസ് വിലക്ക്;വി മുരളീധരന്റെ നടപടിയിൽ പ്രതിഷേധം അറിയിച്ച് കേരള ടെലിവിഷന്‍ ഫെഡറേഷന്‍

കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക വാർത്താ സമ്മേളനത്തിൽ നിന്നും മലയാളം വാർത്താ ചാനലായ ഏഷ്യാനെറ്റിനെ വിലക്കിയ സംഭവത്തിൽ കേരള ടെലിവിഷന്‍ ഫെഡറേഷന്‍ പ്രതിഷേധം രേഖപ്പെടുത്തി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ കഴിഞ്ഞദിവസം ​ഡൽഹിയിലെ ഔദ്യോഗിക വസതിയില്‍ വിളിച്ച് ചേർത്ത വാര്‍ത്താസമ്മേളനത്തില്‍ നിന്നാണ് ഏഷ്യാനെറ്റിനെ ഒഴിവാക്കിയത്. വി.മുരളീധരന്റെ നിലപാട് പ്രതിലോമകരവും ജനാധിപത്യവിരുദ്ധവുമാണെന്ന് കേരള ടെലിവിഷന്‍ ഫെഡറേഷന്‍ വ്യക്തമാക്കി. കോവിഡ് വ്യാപനസാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ ജനങ്ങളിലെത്തിക്കുന്നതിനെ തടസ്സപ്പെടുത്തുന്നത് കൂടിയാണ് പരോക്ഷമായി മന്ത്രിയുടെ നടപടി. പൊതു പദവിയിലിരിക്കുന്ന കേന്ദ്രമന്ത്രി ഒരു മാധ്യമത്തിന് നേരെ സ്വീകരിക്കുന്ന ഈ നിലപാട് അത്യന്തം ജനാധിപത്യവിരുദ്ധവും അപലപനീയവുമാണ്. കേന്ദ്രമന്ത്രി വിളിക്കുന്ന വാർത്താസമ്മേളനം ഔദ്യോഗികപരിപാടിയാണ്. അതിൽ വിവേചനപൂർവ്വം ഒരു മാധ്യമത്തെ വിലക്കുകയും മറ്റുള്ളവരെ ക്ഷണിക്കുകയുമാണ് മന്ത്രി ചെയ്തിട്ടുള്ളത്. ഈ നടപടിയെ ശക്തമായി അപലപിക്കുന്നു. കേരള ടെലിവിഷന്‍ ഫെഡറേഷന്‍ പറഞ്ഞു.

നേരത്തെ ബി.ജെ.പിയുടെ കേരളഘടകം ഏഷ്യാനെറ്റ് ന്യൂസിന്റെ ചർച്ചകളിൽ പങ്കെടുക്കില്ലെന്നും നിസ്സഹകരണം പ്രഖ്യാപിക്കുകയാണെന്നും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി കേന്ദ്രസഹമന്ത്രിയായ മുരളീധരന്റെ പ്രതിഷേധാത്മക നടപടി. കേന്ദ്രമന്ത്രിപദത്തിന് യോജിച്ചതാണോ ഈ സമീപനം എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി താൻ ബി.ജെ.പി നേതാവ് കൂടിയാനിന്നായിരുന്നു മുരളീധരന്റെ മറുപടി.