Kerala

ദേശീയപാത റോഡുകൾ നോക്കിയാൽ, പൊതുമരാമത്ത് വകുപ്പ് റോഡുകളിൽ കുഴി കുറവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

റോഡിലെ കുഴിയടയ്ക്കും കുഴികളില്ലാത്ത റോഡുകളാണ് ലക്ഷ്യമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഒരു റോഡിലും ഒരു കുഴിപോലും ഉണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു. നിയമസഭയിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.ദേശീയപാത റോഡുകൾ നോക്കിയാൽ, പൊതുമരാമത്ത് വകുപ്പ് റോഡുകളിൽ കുഴി കുറവെന്ന് മന്ത്രി പറഞ്ഞു. 

മഴയും, ഡ്രെയിനേജ് സംവിധാനം ഇല്ലാത്തതും റോഡിലെ കുഴിക്ക് കാരണമാണ്. എന്നാൽ ചില തെറ്റായ പ്രവണതകളും ഇതിനു കാരണമാകുന്നുണ്ട്.അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കും റോഡിലെ കുഴിക്ക് കാലാവസ്ഥയെ മാത്രം പറഞ്ഞിട്ട് കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.

കേരളത്തെ അപമാനിക്കാൻ മാത്രമാണ് കേന്ദ്രമന്ത്രി വി മുരളീധരൻ വാ തുറക്കുന്നതെന്ന് മന്ത്രി റിയാസ് വിമർശിച്ചു. കേന്ദ്ര മന്ത്രി പറഞ്ഞത് ദൗർഭാഗ്യകരമാണ്. കേരളത്തിന്റെ വികസനത്തെ സഹായിക്കുവാൻ ഒന്നും തന്നെ അദ്ദേഹം പറയാറില്ല. കേരളത്തിന്റെ വികസനത്തെ തടയുവാനും കേരള സർക്കാരിനെ ആക്ഷേപിക്കുവാനും വേണ്ടിയാണ് അദ്ദേഹം നാവ് ചലിപ്പിക്കുന്നത്. അത്തരത്തിൽ അദ്ദേഹം നാവ് ചലിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

അതേസമയം കേന്ദ്ര മന്ത്രിമാരെ പരിഹസിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഇന്നലെ രംഗത്തെത്തിയിരുന്നു. കേരളത്തിൽ ജനിച്ച് വളർന്ന ഒരു കേന്ദ്രമന്ത്രിയുണ്ട്. അദ്ദേഹം നടത്തുന്ന വാർത്താ സമ്മേളനങ്ങളേക്കാൾ കുഴികൾ ദേശീയ പാതയിലുണ്ട്. പലതവണ പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്നും മന്ത്രി പറഞ്ഞു. പൂർത്തിയാകാറായ പദ്ധതികൾക്ക് മുന്നിൽ നിന്ന് പടമെടുത്ത് പോകുന്ന കേന്ദ്ര മന്ത്രിമാർ ദേശീയ പാതയിലെ കുഴികൾ കൂടി എണ്ണണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു.