India Kerala

കമ്മീഷണറേറ്റ് നിയമിക്കാനുള്ള സര്‍ക്കാര്‍ നടപടി ചട്ട ലംഘനം

കൊച്ചി, തിരുവനന്തപുരം നഗരങ്ങളെ മെട്രോ പൊളിറ്റന്‍ സിറ്റിയായി പ്രഖ്യാപിച്ച് കമ്മീഷണറേറ്റ് നിയമിക്കാനുള്ള സര്‍ക്കാര്‍ നടപടി നിയമവിരുദ്ധം. മെട്രോ പൊളിറ്റന്‍ സിറ്റിയായി വിജ്ഞാപനം ചെയ്യണമെങ്കില്‍ ക്രിമനല്‍ നടപടി ചട്ടപ്രകാരം നഗരത്തിലെ ജനസംഖ്യ പത്ത് ലക്ഷം കഴിയണം. എന്നാല്‍ 2011ലെ സെന്‍സസ് പ്രകാരം ഈ രണ്ടു നഗരങ്ങളിലും ജനസംഖ്യ 10 ലക്ഷം കഴിഞ്ഞിട്ടില്ലെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത്.

ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ദീര്‍ഘകാലത്തെ ആവശ്യത്തിനൊടുവിലാണ് കൊച്ചി, തിരുവനന്തപുരം നഗരങ്ങളില്‍ ഐ.ജിമാരെ സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ച് മെട്രോ പൊളിറ്റന്‍ കമ്മീഷണറേറ്റ് രൂപീകരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തത്. കമ്മീഷണര്‍മാര്‍ക്ക് കളക്ടര്‍മാര്‍ക്കുളളത് പോലെ മജിസ്റ്റീരിയല്‍ പദവി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

മെട്രോ പൊളിറ്റന്‍ സിറ്റിയായി വിജ്ഞാപനം ചെയ്യണമെങ്കില്‍ ക്രിമിനല്‍ നടപടി ചട്ടപ്രകാരം നഗരത്തിലെ ജനസംഖ്യ പത്ത് ലക്ഷം കഴിയണമെന്നാണ് വ്യവസ്ഥയെന്നും 2011ലെ സെന്‍സസ് പ്രകാരം രണ്ടു നഗരങ്ങളിലെ ജനസംഖ്യ 10 ലക്ഷം കഴിഞ്ഞിട്ടില്ലാത്തിനാല്‍ കമ്മീഷണറേറ്റ് പ്രയോഗികമല്ലെന്നും ചൂണ്ടികാട്ടി നിയമവകുപ്പ് വിഷയത്തില്‍ സര്‍ക്കാരിനോട് വിയോജിപ്പ് അറിയിച്ചിരുന്നു.

എന്നാല്‍, നിയമസെക്രട്ടറിയുടെ വിയോജിപ്പ് കണക്കിലെടുക്കാതെ മെട്രോ പൊളിറ്റന്‍ കമ്മീഷണറേറ്റ് രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഔദ്യോഗിക കണക്ക് പ്രകാരം ജനസംഖ്യ 10 ലക്ഷം കവിഞ്ഞിട്ടില്ല എന്നിരിക്കെ സര്‍ക്കാര്‍ നടപടി നിയമ വിരുദ്ധമാണെന്നാണ് നിയമജ്ഞരുടെ വാദം.

എന്നാല്‍ ഈ രണ്ട് നഗരങ്ങളിലേയും പൊലീസ് സ്‌റ്റേഷനുകള്‍ക്ക് കീഴിലെ ജനസംഖ്യ കൃത്യമായി കണക്കാക്കി ജനസംഖ്യ പത്ത് ലക്ഷം കഴിഞ്ഞുവെന്ന ആഭ്യന്തരവകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് സര്‍ക്കാരും ഐ.പി.എസ് ഉദ്യോഗസ്ഥരും വിശദീകരിക്കുന്നത്.