India Kerala

സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രവിഹിതം കൂട്ടണം; കേന്ദ്ര ബജറ്റില്‍ കേരളത്തിന് പ്രതീക്ഷകളേറെ

രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന പാര്‍ലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് ഇന്ന് അവതരിപ്പിക്കാനിരിക്കെ കേരളത്തിന് പ്രതീക്ഷകളേറെയാണ്. സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രവിഹിതം കൂട്ടണമെന്ന ആവശ്യം കേരളം ഉയര്‍ത്തുന്നുണ്ട്. റെയില്‍വേ വികസനത്തില്‍ ബജറ്റില്‍ പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയും സംസ്ഥാനത്തിനുണ്ട്.

സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങിയ സംസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകണമെങ്കില്‍ സര്‍ക്കാരിന് കടമെടുക്കാതെ മറ്റു മാര്‍ഗങ്ങളില്ല. എന്നാല്‍ വായ്പ പരിധി വെട്ടിക്കുറച്ചതോടെ കേന്ദ്ര സഹായവും ഇളവുകളും സംസ്ഥാനത്തിന് കൂടിയേ തീരൂ. ധനകാര്യ കമ്മീഷന്റെ പൊതുമാനദണ്ഡങ്ങള്‍ പ്രകാരമാണ് എല്ലാ സംസ്ഥാനത്തിനും വായ്പ പരിധി നിശ്ചയിച്ചിരിക്കുന്നത്. രാജ്യത്ത് നിലവിലുള്ള പൊതു മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി കേരളത്തിന്റെ വായ്പ പരിധി വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതരാമന്‍ വ്യക്തമാക്കിയിരുന്നു.

പദ്ധതി വിഹിതം വെട്ടിക്കുറച്ചത് വികസനപ്രവര്‍ത്തനങ്ങളെ പിന്നോട്ടടിക്കുന്നുവെന്നതും കേരളം നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. ദേശീയപാത വികസനത്തിന് കൂടുതല്‍ തുക അനുവദിക്കണമെന്നും റെയില്‍വേ, ആരോഗ്യ മേഖലകള്‍ക്ക് വിഹിതം കൂട്ടണം, തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതി വിഹിതം വര്‍ധിപ്പിക്കണം എന്നിവയാണ് കേരളത്തിന്റെ പ്രധാന ആവശ്യങ്ങളില്‍ വരുന്നത്.

രാവിലെ 11 മണിക്ക് കേന്ദ്ര ധനമന്ത്രി നിര്‍മല സീതരാമന്‍ ഇടക്കാല ബജറ്റ് അവതരിപ്പിക്കും. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ വമ്പന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. ഇടക്കാല ബജറ്റ് കൂടെ അവതരിപ്പിക്കുന്നതോടെ ആറു ബജറ്റുകള്‍ അവതരിപ്പിച്ച ആദ്യ വനിത ധനമന്ത്രിയായി നിര്‍മ്മല സീതാരാമന്‍ മാറും.

ആദായ നികുതി ഇളവുകള്‍, ക്ഷേമപദ്ധതികള്‍, സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കുമുളള സഹായം അടക്കം ബജറ്റിലുണ്ടാകാനാണ് സാധ്യതയുണ്ട്. സ്ത്രീപക്ഷ ബജറ്റാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ സൂചന നല്‍കിയിരുന്നു. തെരഞ്ഞെടുപ്പിനുശേഷം സമ്പൂര്‍ണ ബജറ്റ് ഉണ്ടാകുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു.