HEAD LINES Kerala

മിന്നൽ വേഗത്തിൽ കിറ്റ് വിതരണം, നാല് ലക്ഷം കിറ്റുകൾ വിതരണം ചെയ്തു 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിസന്ധിയിലായ ഓണക്കിറ്റ് വിതരണം ഇന്ന് ധ്രുതഗതിയിൽ പുരോഗമിക്കുന്നു. നാല് ലക്ഷം  പേർക്കാണ് ഇതുവരെ കിറ്റ് നൽകിയത്. ഇനി രണ്ട് ലക്ഷത്തോളം പേർക്കാണ് കിറ്റ് ലഭിക്കാനുളളത്. എല്ലായിടങ്ങളിലും കിറ്റ് എത്തിയതായി റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ അറിയിച്ചു. ഇപോസ് മെഷീൻ പണി മുടക്കിയതും കിറ്റിലെ സാധനങ്ങൾ ലഭിക്കാത്തതിനെ തുടർന്നും ഇന്നലെ കിറ്റ് വിതരണം മുടങ്ങിയിരുന്നു.

എന്നാൽ ഇന്ന് എല്ലാ ജില്ലകളിലും റേഷൻ വിതരണത്തിൽ പുരോഗതിയുണ്ട്. ഇന്നലെ രാത്രിയോടെ തന്നെ ഒട്ടുമിക്ക കടകളിലും കിറ്റ് പൂർണമായി എത്തി. ഇനിയും കിറ്റ് വാങ്ങാത്തവരെ, കിറ്റെത്തിയ വിവരം റേഷൻ കട വ്യാപാരികൾ നേരിട്ട് വിളിച്ച് അറിയിക്കുന്നുണ്ട്. എട്ട് മണി കഴിഞ്ഞാലും കിറ്റ് വാങ്ങാൻ ആളുണ്ടെങ്കിൽ കട തുറന്നിരിക്കുമെന്ന് റേഷൻ ഡീലേഴ്സ് അസോസിയേഷൻഅറിയിച്ചു. ഓണം കണക്കിലെടുത്ത് റേഷൻ കടകൾ രാവിലെ 8 മണിമുതല്‍ രാത്രി 8 മണിവരെ ഇടവേളകളില്ലാതെ പ്രവര്‍ത്തിക്കും. ക്ഷേമ സ്ഥാപനങ്ങളിലെയും ആദിവാസി ഊരുകളിലെയും കിറ്റ് വിതരണം പൂർത്തിയായെന്നാണ് സർക്കാർ അറിയിപ്പ്.

അതേസമയം, എംഎൽഎമാർക്കുള്ള സർക്കാരിന്റെ സൗജന്യ കിറ്റ് യുഡിഎഫ് വേണ്ടെന്നു വെച്ചു. സാധാരണക്കാർക്ക് കിട്ടാത്ത കിറ്റ് തങ്ങൾക്കും വേണ്ടെന്ന് നിലപാടെടുത്താണ് യുഡിഎഫ് ജനപ്രതിനിധികൾക്കുള്ള കിറ്റ് ബഹിഷ്കരിച്ചത്. ജനപ്രതിനിധികൾക്ക് കിറ്റ് നൽകാനായിരുന്നു നേരത്തെ ഭക്ഷ്യ വകുപ്പ് തീരുമാനം. യുഡിഎഫിന്റേത് രാഷ്ട്രീയമെന്നാണ് ഇക്കാര്യത്തിൽ ഭക്ഷ്യമന്ത്രിയുടെ മറുപടി. 

അതിനിടെ നെൽകർഷകർക്കുള്ള കുടിശിക നൽകാത്തതിൽ പ്രതിഷേധിച്ച് കർഷക കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ ഭക്ഷ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് നടത്തിയ മാർച്ചിനിടെ നേരിയ സംഘർഷമുണ്ടായി. പൊലിസ് ബാരിക്കേഡ് മറികടന്ന പ്രവർത്തകരും പൊലീസുമായി ഉന്തും തള്ളുമുണ്ടായി. പ്രവർത്തകർ രാജ് ഭവൻ റോഡ് ഉപരോധിച്ചു.