Kerala

“പ്രളയം മനുഷ്യനിര്‍മ്മിതം, അധികാരത്തിലെത്തിയാല്‍ ഉത്തരവാദികള്‍ക്കെതിരെ നടപടി”

കേരളത്തിലുണ്ടായ പ്രളയം മനുഷ്യ നിർമ്മിതമാണെന്ന് തെളിഞ്ഞെന്ന് ഉമ്മൻചാണ്ടി. 2018 ലെ പ്രളയം സംബന്ധിച്ച് അക്കൗണ്ടന്റ് ജനറൽ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നം ഉമ്മന്‍ ചാണ്ടി പറഞ്ഞു.

യു.ഡി.എഫ് അധികാരത്തിലെത്തിയാൽ പ്രളയത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ പ്രളയം വീണ്ടും സജീവ ചര്‍ച്ചയാക്കുകയാണ് യു.ഡി.എഫ് ലക്ഷ്യം.

മഴ പെയ്തതിനെ തുടര്‍ന്ന് മുൻകരുതലില്ലാതെ ഡാം തുറന്ന് വിട്ടതാണ് 2018ലെ പ്രളയം രൂക്ഷമാകാൻ കാരണം. പ്രളയം മനുഷ്യനിർമ്മിതമാണെന്ന് അന്നേ തെളിഞ്ഞതാണ്. നേരത്തെ മുന്നറിയിപ്പുണ്ടായിട്ടും വേണ്ട നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറായില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

വികസന വിരോധികൾ സർക്കാരിനെതിരെ ഒന്നിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തെയും ഉമ്മൻ ചാണ്ടി വിമർശിച്ചു. ചരിത്രം പഠിച്ചാൽ കേരളത്തിലെ യഥാർഥ വികസന വിരോധികൾ ആരാണെന്ന് മനസ്സിലാകുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

കാർഷിക മേഖലയിൽ യന്ത്രവത്കരണം നടപ്പാക്കിയപ്പോള്‍ അതിനെ എതിർത്തവരാണ് സി.പി.എം. കമ്പ്യൂട്ടർ വന്നപ്പോൾ അതിനെയും എതിർത്തു. വിമാനത്താവളം വന്നപ്പോൾ അതിനെയും എതിർത്തു. സ്വാശ്രയ കോളേജും കൊച്ചി മെട്രോയും വിഴിഞ്ഞം പോർട്ടും വരെ തുടക്കത്തിൽ സി.പി.എം എതിർക്കുകയായിരുന്നുവെന്നും ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി.