Kerala

കിഫ്ബി, ക്ഷേമപെന്‍ഷന്‍ വായ്പകള്‍; സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലാക്കിയ കേന്ദ്ര തീരുമാനത്തിനെതിരെ ധനവകുപ്പ്

കിഫ്ബി, ക്ഷേമപെന്‍ഷന്‍ വായ്പകള്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ പെടുത്തിയ കേന്ദ്ര തീരുമാനത്തിനെതിരെ ധനവകുപ്പ്. കേന്ദ്രനിലപാട് അന്യായവും യുക്തിക്ക് നിരക്കാത്തതുമാണ്. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി ഗുരുതരമാക്കുമെന്ന് ധനവകുപ്പിന്റെ ആക്ഷേപം.

തീരുമാനം തിരുത്തണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടും.
കിഫ്ബിക്കും ക്ഷേമപെൻഷനുമായി എടുത്തത് 14,000 കോടിയുടെ വായ്പയാണ്. 9000 കോടി ഇതിനകം തിരിച്ചടച്ചതായി സർക്കാർ വ്യക്തമാക്കി. തിരിച്ചടവ് കണക്കാക്കാതെ മൊത്തം തുകയും ബാധ്യതയായിക്കണ്ടുള്ള തീരുമാനങ്ങളാണ് കേന്ദ്രത്തിന്റേതെന്ന് ധനവകുപ്പ് ആരോപിച്ചു.

കിഫ്ബിക്കും സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിനും നൽകിയ ഗ്യാരണ്ടി സർക്കാർ കടബാധ്യതയാക്കിയ കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ രംഗത്തെത്തിയിരുന്നു. ഇതുവഴി കേരളത്തിന് ഉണ്ടായത് 14000 കോടിയുടെ കടബാധ്യതയാണെന്നും മന്ത്രി പറഞ്ഞു.

സാമൂഹ്യ ക്ഷേമ പെൻഷനും , ലൈഫ് മിഷനും , വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലെ വികസന പദ്ധതികളും പ്രതിസന്ധിയിലാണ്. കിഫ്ബി വായ്പകൾ പൊതുകടത്തിൽ തന്നെ ഉൾപ്പെടുത്തണമെന്ന സിഎജി റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തിലാണ് ധനമന്ത്രിയുടെ പ്രതികരണം. കിഫ്ബി കടം സർക്കാർ ബാധ്യത അല്ലെന്ന സംസ്ഥാനത്തിന്റെ വാദം 2020-21ലെ റിപ്പോർട്ടിലും സിഎജി തള്ളി. പുറത്തുനിന്നുള്ള കടമെടുക്കൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടിലെ പരാമർശം.

കിഫ്ബി വായ്പകൾ പൊതുകടത്തിന്റെ ഭാഗമല്ലെന്ന സംസ്ഥാനത്തിന്റെ ആവർത്തിച്ചുള്ള നിലപാണ് സിഎജി മുഖവിലയ്ക്കെടുക്കാതെ തള്ളുന്നത്. കിഫ്ബി കടവും, പെൻഷൻ നൽകാനായി എടുക്കുന്ന വായ്പകളും പൊതുകടത്തിന്റെ പരിധിയിൽ തന്നെ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം.