India Kerala

കൂടത്തായ് കേസ്; മൃതദേഹ അവശിഷ്ടങ്ങള്‍ പരിശോധനക്കായി വിദേശത്തേക്ക് അയക്കില്ല

കൂടത്തായി കേസിലെ മൃതദേഹ അവശിഷ്ടങ്ങള്‍ പരിശോധനക്കായി വിദേശത്തേക്ക് അയക്കില്ല .ഐ.സി.ടി വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മൃതദേഹാവശിഷ്ടങ്ങള്‍ വിദേശത്തേക്ക് അയക്കുന്നതുകൊണ്ട് പ്രയോജനമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്.പരിശോധന ഫലം കിട്ടാന്‍ വൈകുമെന്ന കാര്യവും ചൂണ്ടിക്കാണിക്കുന്നുണ്ട്.സാമ്പിളുകള്‍ തിരുവനന്തപുരം,തൃശ്ശൂര്‍,കണ്ണൂര്‍ ലാബുകളിലേക്കായി അയക്കും.

കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളിയുടെ പൊലീസ് കസ്റ്റഡി കാലാവധി ഇന്നവസാനിക്കും.ആല്‍ഫൈന്‍ വധക്കേസില്‍ കൂടി ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.അതേസമയം ഷാജുവിനോടും പിതാവ് സഖറിയാസിനോടും പുലിക്കയം വിട്ട് പോകരുതെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

സിലി വധക്കേസിലെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കുമ്പോള്‍ ആല്‍ഫൈനെ കൊലപ്പെടുത്തിയ കേസില്‍ കൂടി ജോളിയെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം..ഇതിനായി കോടതിയുടെ അനുമതി തേടും.ആല്‍ഫിന്‍ വധക്കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയതിനു ശേഷം വീണ്ടും ജോളിയെ കസ്റ്റഡിയില്‍ ആവശ്യപ്പെടും. ജോളിയുടെ ബന്ധുക്കളെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.ഇതിനു പുറമേ ജോളിയുടെ സുഹൃത്ത് ജോണ്‍സണേയും അന്വേഷണസംഘം ചോദ്യം ചെയ്തു.

ഷാജുവിനെതിരെ ജോളി വീണ്ടും മൊഴി നല്‍കിയിട്ടുണ്ട്.ഈ സാഹചര്യത്തില്‍ ഷാജുവിനെയും സഖറിയാസിനെയും വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം.ഇരുവരോടും പുലിക്കയം വിട്ട് പോകരുതെന്ന് അന്വേഷണ സംഘം നിര്‍ദേശിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം കോഴിക്കോടെത്തിയ ഡി.ജി.പിയെ നേരില്‍ കണ്ട് റൂറല്‍ എസ് പി അന്വേഷണ പുരോഗതി ധരിപ്പിച്ചിട്ടുണ്ട്