India Kerala

തര്‍ക്കം കേരള കോണ്‍ഗ്രസില്‍ പരസ്യമായ ഏറ്റുമുട്ടലിലേക്ക്

നിയമസഭകക്ഷി നേതാവിനെ ചൊല്ലിയുള്ള തര്‍ക്കം കേരള കോണ്‍ഗ്രസില്‍ പരസ്യമായ ഏറ്റുമുട്ടലിലേക്ക്. നിയമസഭയില്‍ കെ.എം മാണിയുടെ ഇരിപ്പിടം പി.ജെ ജോസഫിന് നല്‍കിയതോടെ മറുപക്ഷവും നീക്കങ്ങള്‍ ശക്തമാക്കി. ഇരിപ്പിടം ആവശ്യപ്പെട്ട് കത്ത് നൽകിയത് സ്വാഭാവിക നടപടിയെന്നാണ് പി.ജെ ജോസഫിന്റെ വിശദീകരണം. നേതാക്കളെ തെരഞ്ഞെടുക്കാന്‍ സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന ആവശ്യം ജോസ് കെ.മാണി വിഭാഗം ആവർത്തിച്ചു.

കെ.എം മാണിയുടെ മരണത്തെ തുടർന്ന് ഒഴിവ് വന്ന പാർലമെന്ററി പാർട്ടി നേതാവിന്റെ സീറ്റ് പി.ജെ ജോസഫിന് നൽകണമെന്നാവശ്യപ്പെട്ട് മോൻസ് ജോസഫ് സ്പീക്കര്‍ക്ക് കത്ത് നൽകിയതോടെയാണ് കേരള കോൺഗ്രസ് എമ്മിലെ തർക്കം കൂടുതൽ രൂക്ഷമായത്.കൂടിയാലോചനകളില്ലാതെ കത്ത് നൽകിയത് തെറ്റാണെന്ന് ജോസ് കെ. മാണി തുറന്നടിച്ചു. എന്നാൽ മോൻസിന്റെ നടപടി സ്വഭാവികമെന്നും നിയമസഭ കക്ഷി നേതാവില്ലെങ്കിൽ ഉപനേതാവാണ് പ്രധാനിയെന്നും പി.ജെ ജോസഫ് മറുപടി നൽകി. അടുത്ത മാസം 9ന് മുൻപ് പാർലമെൻററി പാർട്ടി നേതാവിനെ തെരഞ്ഞെടുത്ത് മറുപടി നൽകണമെന്ന് സ്പീക്കർ അന്ത്യശാസനം നൽകി. ഇരുവിഭാഗങ്ങളും വിട്ടുവീഴ്ചക്കില്ലാതെ കടുത്ത നിലപാട് സ്വീകരിക്കുന്ന പശ്ചാത്തലത്തില്‍ കേരളാകോണ്‍ഗ്രസ് എമ്മില്‍ മറ്റൊരു പിളര്‍പ്പിനുള്ള സാധ്യത തെളിഞ്ഞ് വരുന്നുണ്ട്.