India Kerala

പി.ജെ ജോസഫിനും കോൺഗ്രസിനുമെതിരെ വിമർശനവുമായി കേരള കോൺഗ്രസ് മാസിക

പി.ജെ ജോസഫിനും കോൺഗ്രസിനുമെതിരെ വിമർശനവുമായി കേരള കോൺഗ്രസ് മാസിക പ്രതിച്ഛായ. പത്രാധിപര്‍ കുര്യാസ് കുമ്പളക്കുഴിയുടെ ലേഖനത്തിലാണ് വിമര്‍ശനം. മന്ത്രിസഭയിൽ നിന്ന് ഒരുമിച്ച് രാജി വയ്ക്കാമെന്ന നിർദ്ദേശം മാണി മുന്നോട്ട് വച്ചെങ്കിലും പി.ജെ ജോസഫ് തയ്യാറായില്ല. ബാർ കോഴ വിവാദത്തിൽ അന്വേഷണം നീട്ടി കൊണ്ടുപോകാൻ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചുവെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.

കേരള കോൺഗ്രസിന്റെ യോജിപ്പിന് വേണ്ടിയാണ് ഇടതുപക്ഷം വിട്ടതെന്ന് പി.ജെ ജോസഫ് പറഞ്ഞു. കെ.എം മാണിയുമായി വർഷങ്ങളോളം ഒന്നിച്ച് പ്രവർത്തിച്ചിട്ടും ഒരു വാക്ക് പോലും എതിരായി പറഞ്ഞിട്ടില്ല.കോട്ടയത്ത് നടന്ന കെ.എം മാണി അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു ജോസഫ്.

അതേസമയം ചെയര്‍മാന്‍ പദവിയെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജോസ് കെ.മാണിയെ ചെയര്‍മാനാക്കരുതെന്ന് മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടു. പാര്‍ട്ടിയിലെ മുഴുവന്‍ അധികാരങ്ങളും വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫിനെന്ന് ജോയ് എബ്രഹാം പറഞ്ഞു.