India Kerala

കോട്ടയം ജില്ലാ പഞ്ചായത്ത് പിടിക്കാന്‍ ജോസഫ് വിഭാഗം

കോട്ടയം ജില്ല പഞ്ചായത്ത് പിടിക്കാന്‍ നിര്‍ണ്ണായക നീക്കവുമായി ജോസഫ് വിഭാഗം. നാളെ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. കങ്ങഴ ഡിവിഷനിലെ അജിത്ത് മുതിരമലയ്ക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അംഗങ്ങള്‍ക്ക് ജോസഫ് വിഭാഗം വിപ്പ് നല്‍കി.

നേരത്തെ സെബാസ്റ്റ്യന്‍ കുളത്തുങ്കലിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജോസ് വിഭാഗം വിപ്പ് നല്‍കിയിരുന്നു. പാല ഉപതെരഞ്ഞെടുപ്പിലും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ഔദ്യോഗിക പക്ഷമെന്ന നിലയില്‍ ജോസ് കെ മാണി വിഭാഗം യു.ഡി.എഫുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നത്. ഈ സാഹചര്യത്തിലാണ് നിര്‍ണ്ണായക നീക്കവുമായി ജോസഫ് രംഗത്ത് എത്തിയത്. ഇതിന്റെ ഭാഗമായി കോട്ടയത്ത് പുതിയ ജില്ല പ്രസിഡന്റിനെയും തെര‍ഞ്ഞെടുത്തു.

പിന്നാലെയാണ് ജില്ലാ പഞ്ചായത്തിലും നിര്‍ണ്ണായക നീക്കം നടത്തിയിരിക്കുന്നത്. കാഞ്ഞിരപ്പള്ളി ഡിവിഷനിലെ സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെയാണ് നേരത്തെ ജോസ് വിഭാഗം പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്. ഇതിന് വിപ്പും നല്‍കി. എന്നാല്‍ ഈ വിപ്പ് നിലനില്‍ക്കില്ലെന്ന് കാട്ടിയാണ് പി.ജെ ജോസഫ് തന്നെ നേരിട്ട് മറ്റൊരു വിപ്പ് നല്‍കിയിരിക്കുന്നത്. യു.ഡി.എഫുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നുമാണ് സൂചന.

നിലവില്‍ 22 അംഗളാണ് ജില്ല പഞ്ചായത്തിലുള്ള കോണ്‍ഗ്രസിന്റെ 8 പേരും കേരള കോണ്‍ഗ്രസിന്റെ 6 പേരും ചേര്‍ന്നാണ് ഭരണം നടത്തുന്നത്. യു.ഡി.എഫിലെ ധാരണ പ്രകാരം ഇനിയുള്ള ഒന്നരവര്‍ഷം കേരള കോണ്‍ഗ്രസിനാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസുകാരനായ സണ്ണി പാമ്പാടി പ്രസിഡന്റ് സ്ഥാനം രാജി വെച്ചിരുന്നു.

സി.പി.എമ്മിന് ആറ് സീറ്റും സി.പി.ഐയ്ക്കും കോണ്‍ഗ്രസ് എസ്സിനും ഓരോ സീറ്റ് വീതവും ഉണ്ട്. നേരത്തെ കോണ്‍ഗ്രസുമായി പിണങ്ങി എല്‍.ഡി.എഫ് പിന്തുണയോടെ കേരള കോണ്‍ഗ്രസ് ജില്ല പഞ്ചായത്ത് ഭരിച്ചിരുന്നു.