Kerala

ലിതാരയുടെ മരണം; സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ബിഹാർ മുഖ്യമന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ

ബാസ്‌കറ്റ് ബോൾ താരം ലിതാരയുടെ മരണത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ബിഹാർ മുഖ്യമന്ത്രിക്ക് കേരള മുഖ്യമന്ത്രിയുടെ കത്ത്. ലിതാരയുടെ മരണത്തിലെ ദുരൂഹത അകറ്റാൻ നടപടി വേണമെന്നും കത്തിൽ ആവശ്യമുന്നയിച്ചു.

ലിതാരയുടെ ബന്ധുക്കളുടെ ആശങ്കയകറ്റാൻ സത്യസന്ധവും സമഗ്രവുമായ അന്വേഷണം അനിവാര്യമാണ്. ഇതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അടിയന്തര നിർദേശം നൽകണമെന്നും ബീഹാർ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പിണറായി വിജയൻ ആവശ്യപ്പെട്ടു. ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ലിതാരക്കില്ലായിരുന്നുവെന്ന ബന്ധുക്കളുടെ നിലപാടും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഈസ്റ്റ് സെൻട്രൽ റെയിൽവേ ബാസ്‌കറ്റബോൾ താരമായ കോഴിക്കോട് പാരിതിപ്പറ്റ സ്വദേശിനി കെ.സി ലിതാരയുടെ മരണത്തിൽ കോച്ചിനെതിരെ ആരോപണം കടുപ്പിക്കുകയാണ് ബന്ധുക്കൾ. കോച്ച് രവി സിംഗിൽ നിന്ന് ലിതാര അനുഭവിച്ച നിരന്തരമായ മാനസിക പീഡനമാണ് യുവതിയെ മരണത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ബന്ധുക്കൾ പട്‌ന രാജീവ് നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.