Kerala

ബസ് ചാർജ് വർധന : വിദ്യാർത്ഥി സംഘടനകളുമായി സർക്കാർ ഇന്ന് ചർച്ച നടത്തും

ബസ് ചാർജ് വർധനയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി സംഘടനകളുമായി സർക്കാർ ഇന്ന് ചർച്ച നടത്തും. വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരത്താണ് ചർച്ച.

ഗതാഗത മന്ത്രി ആന്റണി രാജുവും പൊതുവിദ്യാഭ്യാസ തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയും പങ്കെടുക്കും. വിദ്യാർത്ഥികളുടെ കൺസിഷൻ നിരക്ക് ഒരു രൂപയിൽ നിന്ന് 6 രൂപയാക്കണമെന്ന് സ്വകാര്യ ബസുടമകൾ ആവശ്യപ്പെട്ടിരുന്നു. നിരക്ക് വർധന അംഗീകരിക്കില്ലെന്നാണ് വിദ്യാർത്ഥി സംഘടനകളുടെ നിലപാട്.

ബസ് ചാർജ് വർധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നേരത്തെ അറിയിച്ചിരുന്നു. എല്ലാ ആവശ്യങ്ങളും പരിഗണിക്കാനാവില്ലെന്ന് അറിയിച്ചതായി മന്ത്രി വ്യക്തമാക്കി. ബസ് ചാർജ് വർധനയിൽ വിദ്യാർഥികൾക്കടക്കം ആശങ്കയുണ്ട്. ബസ് ചാർജ് വർധിപ്പിക്കുന്നത് സംബന്ധിച്ച് രാമചന്ദ്രൻ കമ്മീഷനുമായും മുഖ്യമന്ത്രിയുമായും ചർച്ച നടത്തണമെന്നും ഗതാഗത മന്ത്രി അറിയിച്ചു. വിഷയത്തിൽ തുടർ ചർച്ചകൾ ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തിരുന്നു.

ഇന്ധന വില കുതിക്കുന്ന പശ്ചാത്തലത്തിൽ വിദ്യാർഥികളുടെ ഉൾപ്പെടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നും ഡീസൽ ഇന്ധന സബ്‌സിഡി നൽകണമെന്നതടക്കമുള്ള ആവശ്യങ്ങൾ മുന്നോട്ട് വച്ചാണ് ബസ് ഉടമകൾ നേരത്തെ സമരം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ആവശ്യങ്ങൾ പരിഗണിക്കാമെന്ന ഗതാഗത മന്ത്രിയുടെ ഉറപ്പിനെ തുടർന്ന് സമരം പിൻവലിക്കുകയായിരുന്നു. മിനിമം ചാർജ് എട്ട് രൂപയിൽ നിന്നും 12 രൂപ ആക്കുക, കിലോമീറ്റർ നിരക്ക് നിലവിലെ 90 പൈസ എന്നതിൽ നിന്നും ഒരു രൂപ ആക്കി വർധിപ്പിക്കുക, കൊവിഡ് കാലം കഴിയുന്നത് വരെ ബസുകളുടെ വാഹന നികുതി പൂർണമായി ഒഴിവാക്കുക എന്നിവയാണ് സ്വകാര്യ ബസ് പ്രതിനിധികൾ മുന്നോട്ട് വച്ച പ്രധാനപ്പെട്ട ആവശ്യങ്ങൾ. വീണ്ടും സമരപ്രഖ്യാപനവുമായി ബസുടമകൾ നീങ്ങിയാൽ കൂടുതൽ പ്രതിസന്ധി ആയേക്കുമെന്ന പശ്ചാത്തലത്തിലാണ് ചർച്ച നടത്താൻ ഗതാഗത മന്ത്രി ആന്റണി രാജു തീരുമാനിച്ചത്.