Kerala

കേന്ദ്ര ഏജൻസികൾ സംസ്ഥാനത്തിന്‍റെ വികസന പദ്ധതികളെ തടസ്സപ്പെടുത്തിയെന്ന് ഗവര്‍ണര്‍

സംസ്ഥാനം ഇതുവരെ നേരിടാത്ത വെല്ലുവിളികള്‍ നേരിട്ടുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. പ്രകൃതി ദുരന്തങ്ങളെയും സര്‍ക്കാര്‍ നേരിട്ടു .കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചില്‍ താഴെയാക്കുകയാണ് ലക്ഷ്യം. ലോക്ഡൗൺ കാലത്ത് ആരെയും സര്‍ക്കാര്‍ പട്ടിണിക്കിട്ടില്ല. കേന്ദ്ര ഏജൻസികൾ സംസ്ഥാനത്തിന്‍റെ വികസന പദ്ധതികളെ തടസ്സപ്പെടുത്തി. ഇത് ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസത്തെ ബാധിച്ചു. ഫെഡറിലസത്തിന് എതിരായ നീക്കങ്ങളെ കേരളം നേരിടും വികസന പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകും. മതേതര മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച സർക്കാരാണിത്.

കോവിഡിനെ പ്രതിരോധിക്കാനായി സർക്കാർ തലത്തിൽ എല്ലാ തരത്തിലുള്ള സജ്ജീകരണവും ഒരുക്കി. കോവിഡ് ഭേദമായവർക്ക് പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ തുടങ്ങി. കോവിഡ് പ്രതിരോധത്തിനായി സന്നദ്ധ പ്രവർത്തകരെ ഉൾപ്പെടുത്തി കോവിഡ് ബ്രിഗേഡ് രൂപീകരിച്ചു. സാമൂഹിക സുരക്ഷ പദ്ധതികൾ നടപ്പാക്കി. 56,000 കോടിയുടെ അടിസ്ഥാന വികസനത്തിന് മുൻഗണ നല്‍കും. പ്രവാസി പുനരധിവാസത്തിന് പ്രത്യേക പരിഗണന നല്‍കുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.

സര്‍ക്കാര്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം സഭയിലെത്തിയത്. പ്ലക്കാര്‍ഡുകളുമായിട്ടാണ് പ്രതിപക്ഷത്തിന്‍റെ രംഗപ്രവേശം. ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തു. ഒടുവില്‍ പ്രതിപക്ഷം സഭയില്‍ ഇറങ്ങിപ്പോയി. സഭാകവാടത്തില്‍ പ്രതിപക്ഷം കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. നയപ്രഖ്യാപന പ്രസംഗം തടസപ്പെടുത്തരുതെന്ന് ഗവര്‍ണര്‍ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. ഭരണഘടനാപരമായ ചുമതല നിറവേറ്റാൻ അനുവദിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.


കേന്ദ്ര ഏജൻസികൾ സംസ്ഥാനത്തിന്‍റെ വികസന പദ്ധതികളെ തടസ്സപ്പെടുത്തിയെന്ന് ഗവര്‍ണര്‍

ഈ മാസം 28 വരെയാണ് സഭ സമ്മേളിക്കുന്നത്. 15നാണ് പിണറായി സര്‍ക്കാരിന്‍റെ അവസാന ബജറ്റ്. നിയമസഭാ തെര‍ഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന സമ്മേളനമായതിനാല്‍ ഭരണ,പ്രതിപക്ഷങ്ങളുടെ നേര്‍ക്ക് നേര്‍ ഏറ്റുമുട്ടലിന്‍റെ വേദി കൂടിയാകും നിയമസഭ സമ്മേളനം.

സ്വര്‍ണ്ണക്കടത്ത് അടക്കമുള്ള വിഷയങ്ങളുയര്‍ത്തി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം.തദ്ദേശ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയം ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തെ നേരിടാനാണ് സര്‍ക്കാരിന്‍റെ ശ്രമം.