India Kerala

നടിയെ ആക്രമിച്ച കേസ്; ഗീതു മോഹന്‍ദാസ് സംയുക്ത വര്‍മ്മ എന്നിവരുടെ വിസ്താരം ഇന്ന് നടക്കും

ദിലീപ് പ്രതിയായ നടിയെ അക്രമിച്ച കേസിലെ ചലച്ചിത്ര താരങ്ങളുടെ വിസ്താരം ഇന്നും തുടരും. ഗീതു മോഹന്‍ദാസ് സംയുക്ത വര്‍മ്മ എന്നിവരുടെ വിസ്താരമാണ് ഇന്ന് നടക്കുക. കൊച്ചിയില്‍ നടിയെ അക്രമിച്ച കേസില്‍ നിര്‍ണായക സാക്ഷികളുടെ വിസ്താരമാണ് വിചാരണ കോടതിയില്‍ നടക്കുന്നത്. ഇന്നലെ കേസിലെ പ്രധാന സാക്ഷിയായ മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം പൂര്‍ത്തിയാക്കിയിരുന്നു.

ദിലീപും കാവ്യാ മാധവനുമായുള്ള ബന്ധത്തെക്കുറിച്ച് ആക്രമത്തിനരയായ നടി മഞ്ജു വാര്യരെ അറിയിച്ചതാണ് വൈരാഗ്യത്തിന് പ്രധാന കാരണം എന്നാണ് പ്രൊസിക്യൂഷന്‍ വാദം. ഈ സാഹചര്യത്തില്‍ ദിലിപീനെതിരെയുള്ള ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതിൽ മൊഴി നിർണ്ണായകമാണ്. ചലച്ചിത്ര താരങ്ങളായ സിദ്ദീഖും ബിന്ദു പണിക്കരും ഇന്നലെ കോടതിയിലെത്തിയിരുന്നു.

പ്രധാന സാക്ഷികളെ വിസ്തരിക്കുന്ന ദിവസങ്ങളിലെല്ലാം തന്നെ കേസിലെ പ്രതിയായ ദിലീപടക്കമുള്ള പ്രതികള്‍ കോടതിയില്‍ ഹാജരാകാനുണ്ട്. ഇന്ന് കുഞ്ചാക്കോ ബോബന്‍, സംയുക്താ വര്‍മ്മ, ഗീതു മോഹന്‍ദാസ് എന്നിവരെയാണ് വിസ്തരിക്കാന്‍ കോടതി തീരുമാനിച്ചിട്ടുള്ളത്. നാളെ ശ്രീകുമാര്‍ മേനോനെ വിസ്തരിക്കാനാണ് കോടതി തീരുമാനം. 136 സാക്ഷികള്‍ക്കാണ് കോടതി ആദ്യഘട്ടത്തില്‍ സമന്‍സ് അയച്ചിട്ടുള്ളത്. ഏപ്രില്‍ ഏഴ് വരെയാണ് ഇതിനായി സമയം അനുവദിച്ചത്.