India Kerala

കോട്ടയം മെഡിക്കല്‍ കോളേജില്‍ യുവതി മരിച്ചത് ചികിത്സാ പിഴവെന്ന് പരാതി

കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചത് ചികിത്സാ പിഴവെന്ന് പരാതി. പത്തനംതിട്ട സ്വദേശിനി കവിതയാണ് മരിച്ചത്. സിസേറിയനു ശേഷം, വയറിനുള്ളിലെ പഴുപ്പ് നീക്കാന്‍ ശസ്ത്രക്രീയയ്ക്ക് വിധേയയാക്കിയെങ്കിലും കവിത മരിക്കുകയായിരുന്നു. ഇന്‍ക്വിസ്റ്റ് നടപടികള്‍ തഹസില്‍ദാറുടെ സാന്നിധ്യത്തില്‍ നടത്തണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി.

സിസേറിയൻ ആവശ്യമായതിനാൽ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കവിതയെ പത്തനംതിട്ടയില്‍ നിന്നും മാറ്റുകയായിരുന്നു. സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. തുടര്‍ന്ന് പ്രസവാനന്തര ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജില്‍ കഴിയവെ കവിതയ്ക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. വിവരം ഡോക്ടര്‍മാരെ അറിയിച്ചെങ്കിലും, മതിയായ പരിചരണം ലഭിച്ചില്ലെന്നാണ് ആരോപണം.

സംഭവത്തില്‍ കവിതയുടെ ബന്ധുക്കള്‍ കോട്ടയം ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. എന്നാല്‍ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ വിശദീകരണം. കവിതയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടിക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.