India Kerala

കവളപ്പാറ ദുരന്തം; തെരച്ചിൽ ഒമ്പതാം ദിവസത്തിലേക്ക്, ഇനി കണ്ടെത്താനുള്ളത് 21 പേരെ

കവളപ്പാറയിൽ കാണാതായവർക്കുള്ള തെരച്ചിൽ ഒമ്പതാം ദിവസത്തിലേക്ക്. ഇനിയും 21 പേരെക്കൂടി കണ്ടെത്താനുണ്ട്. പ്രളയബാധിതരുടെ പുനരധിവാസത്തിന് കേന്ദ്രത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു.

നിലമ്പൂർ കവളപ്പാറയിലെ മണ്ണിടിച്ചിലിൽ ഇതുവരെ 38 പേരെ കണ്ടെത്തി. മുഴുവൻ പേരെയും കണ്ടെത്തുംവരെ തെരച്ചിൽ തുടരുമെന്നാണ് സർക്കാർ അറിയിച്ചത്. മാപ്പിംഗ് പ്രകാരം വീടുണ്ടായിരുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് എൻ.ഡി.ആർ.എഫ്, ഫയർ ഫോഴ്സ്, സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്യത്തിൽ തിരച്ചിൽ നടക്കുന്നത്. പ്രതികൂല സാഹചര്യങ്ങൾ തെരച്ചലിന് പ്രതിസന്ധിയാകുന്നുണ്ട്.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഇന്നലെ ദുരിതബാധിത മേഖലയിലെ ക്യാമ്പ് സന്ദർശിച്ചു. സംസ്ഥാനം ആവശ്യപ്പെട്ട സഹായങ്ങളെല്ലാം ഇതിനോടകം നൽകിയതായി മുരളീധരൻ അറിയിച്ചു. മണ്ണിനടിയിൽ മൃതദേഹമുണ്ടോ എന്ന് കണ്ടെത്താൻ കഴിയുന്ന ആധുനിക സംവിധാനമായ ഗ്രൗണ്ട് പെനി ട്രേറ്റിംഗ് റഡാർ ഇന്ന് സ്ഥലത്തെത്തിച്ചേക്കും.