Kerala

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; ജോയിന്റ് രജിസ്ട്രാർ റിപ്പോർട്ട് സമർപ്പിച്ചു

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ജോയിന്റ് രജിസ്ട്രാർ റിപ്പോർട്ട് സമർപ്പിച്ചു. സഹകരണ രജിസ്ട്രാർക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്. അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ സഹകരണ രജിസ്ട്രാർ ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ട് പരിശോധിച്ച ശേഷമാകും നടപടി. ബാങ്കിൽ നടന്നത് ഗുരുതര ക്രമക്കേടാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിയിൽ പ്രാഥമികവിവരങ്ങൾ പൊലീസിൽ നിന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തേടിയിട്ടുണ്ട്. 200 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക വിലയിരുത്തൽ. കോടികണക്കിന് രൂപയുടെ കള്ള പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വിവരം ലഭിച്ചു.

ബിജു കരിം, സുനിൽകുമാർ, ജിൽസ് എന്നിവരുടെ ബിനാമി ഇടപാടുകളും ഇ.ഡി പരിശോധിക്കുന്നുണ്ട്. ഒരു കുടുംബത്തിലെ തന്നെ നാല് പേർക്ക് വരെ 1 കോടി 20 ലക്ഷം രൂപയുടെ വായ്പ നൽകിയത് ബിനാമി ഇടപാടെന്ന് സംശയിക്കുന്നു. പ്രതികൾ നടത്തിയിരുന്ന തേക്കടി റിസോർട്ട് പ്രൈവറ്റ് ലിമിറ്റഡിനെ കുറിച്ചും, സിഎംഎം ട്രേഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിനെ കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ വൻ വായ്പ തട്ടിപ്പ് നടന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വരുന്നത്. 2014, 20 കാലഘട്ടത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നിക്ഷേപകർക്ക് പണം പിൻവലിക്കാൻ എത്തുമ്പോൾ പണം ലഭ്യമായിരുന്നില്ല. ഇതേതുടർന്നുള്ള പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. സംഭവത്തിൽ ആറ് മുൻ ജീവനക്കാർക്കെതിരെ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിട്ടുണ്ട്. മുൻ ഭരണ സമിതിയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നതെന്നാണ് ആരോപണം. പുതിയ ഭരണ സമിതി മുൻകൈ എടുത്താണ് പരാതി നൽകിയത്. പലർക്കും ആവശ്യത്തിൽ അധികം പണം വായ്പയായി നൽകിയെന്നാണ് ആരോപണം. കൊടുക്കാവുന്ന പരമാവധി തുക നൽകിട്ടുണ്ടെന്നും മിക്കതും ഒരേ അക്കൗണ്ടിലേക്കാണ് പോയിട്ടുള്ളതെന്നുമാണ് വിവരം. രണ്ട് ദിവസം മുൻപ് കേസിൽ എഫ്‌ഐആർ ഇട്ടിട്ടതിനെ തുടർന്നാണ് തട്ടിപ്പിന്റെ വിവരം പുറത്തുവന്നത്.

വായ്പാതട്ടിപ്പിന് പുറമെ വൻ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിലും, കുറി നടത്തിപ്പിലും ക്രമക്കേട് നടത്തിയതായി ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. സഹകരണ സംഘത്തിന് കീഴിലെ മാപ്രാണം, കരുവന്നൂർ, മൂർഖനാട് സൂപ്പർ മാർക്കറ്റുകളെ സ്റ്റോക്കെടുപ്പിലാണ് തിരിമറി നടന്നത്. 2020ലെ കണക്കുകൾ മാത്രം എടുത്തു നോക്കിയാൽ മൂന്ന് സൂപ്പർമാർക്കറ്റുകളിൽ നിന്ന് 1കോടി 69ലക്ഷം രൂപ തട്ടിയതായാണ് ഓഡിറ്റ് റിപ്പോർട്ട്. മാസ തവണ നിക്ഷേപ പദ്ധതിയിൽ എല്ലാ ടോക്കണുകളും ഒരാൾക്ക് തന്നെ നൽകിയാണ് തട്ടിപ്പ് നടത്തിയത്. അനിൽ എന്ന പേരിലറിയപ്പെടുന്ന സുഭാഷ് ഒരു കുറിയിലെ 50 ടിക്കറ്റുകൾ ഏറ്റെടുത്തു. ഇതിൽ പകുതിയോളം വിളിച്ചെടുക്കുകയും, മറ്റുള്ളവ ഈട് വച്ച് വായ്പ എടുക്കുകയുമാണ് ചെയ്തത്. പല പേരുകളിൽ ബിനാമി ഇടപാടുകൾ നടന്നതായും കണ്ടെത്തിയിട്ടുണ്ട്. കുറി നടത്തിപ്പിൽ 50 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായി സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സഹകരണ ബാങ്കിലെ ഭൂരിഭാഗം മാസ തവണ നിക്ഷേപ പദ്ധതികളിലും ഇതേ രീതിയിലുള്ള ക്രമക്കേട് നടന്നതായും ജോയിന്റ് രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്ന് ജീവനക്കാർക്കെതിരെ സിപിഐഎം നടപടിയെടുക്കും. സിപിഐഎം ലോക്കൽകമ്മിറ്റി അംഗങ്ങളായ ബ്രാഞ്ച് സെക്രട്ടറി സുനിൽ കുമാർ, ബ്രാഞ്ച് മാനേജർ ബിജു കരിം, ബ്രാഞ്ച് സെക്രട്ടറിയും സീനിയർ അക്കൗണ്ടന്റുമായ ജിൽസൺ എന്നിവർക്കെതിരെയാണ് നടപടി. വസ്തു പണയത്തിന് സ്ഥലത്തിന്റെ മൂല്യത്തിൽ കവിഞ്ഞ വായ്പ നൽകിയാണ് ഇവർ തട്ടിപ്പ് നടത്തിയത്.