Kerala

കരിപ്പൂർ സ്വർണക്കടത്ത് കേസ്; ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്ത് വിട്ടയച്ചു

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലേരിയെ ചോദ്യം ചെയ്തതിന് ശേഷം കസ്റ്റംസ് വിട്ടയച്ചു. ആകാശിന്റെ ചോദ്യം ചെയ്യൽ പന്ത്രണ്ട് മണിക്കൂർ നീണ്ടു നിന്നു. കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കി സ്വർണക്കവർച്ചയ്ക്കായി ഗുണ്ടാ സംഘങ്ങളുടെ പിന്തുണ തേടിയതായി കണ്ടെത്തിയിരുന്നു.

ഷുഹൈബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരിക്ക് അർജുൻ ആയങ്കിയുമായുളള ബന്ധത്തെക്കുറിച്ച് കസ്റ്റംസിന് മൊഴി കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്യാൻ കസ്റ്റംസ് തീരുമാനിച്ചത്. തുടർന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടിസ് നൽകുകയായിരുന്നു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് ആകാശ് തില്ലങ്കേരി കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫിസിൽ ചോദ്യം ചെയ്യലിനായി എത്തിയത്.