Kerala

കല്ലുവാതുക്കൽ മദ്യ ദുരന്ത കേസ്: മണിച്ചന്റെ സഹോദരന്മാർക്ക് ജാമ്യം

കല്ലുവാതുക്കൽ മദ്യ ദുരന്ത കേസിൽ മണിച്ചന്റെ സഹോദരന്മാരെ ജാമ്യത്തിൽ വിടാൻ സുപ്രിംകോടതി ഉത്തരവ്. 48 മണിക്കൂറിനകം കൊച്ചനി എന്ന മണികണ്ഠൻ, വിനോദ് കുമാർ എന്നിവരെ മോചിപ്പിക്കണമെന്നാണ് സുപ്രിംകോടതിയുടെ നിർദേശം. നടപടി ജയിൽ ഉപദേശക സമിതിയുടെ റിപ്പോർട്ടിൽ സംസ്ഥാന സർക്കാർ തീരുമാനമെടുക്കാത്തതിനാൽ. ഇരുവരുടെയും ഭാര്യമാർ സമർപ്പിച്ച ഹർജിയിലാണ് സുപ്രിംകോടതയുടെ ഉത്തരവ്.

മണികണ്ഠന്റെ ഭാര്യ രേഖ, വിനോദ് കുമാറിന്റെ ഭാര്യ അശ്വതി എന്നിവർ സമർപ്പിച്ച ഹർജി, ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്. കേസിൽ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുകയാണ് മണിച്ചന്റെ സഹോദരന്മാരായ കൊച്ചനി എന്ന മണികണ്ഠനും, വിനോദ് കുമാറും. നല്ലനടപ്പ് പരിഗണിച്ചാണ് ശിക്ഷ കാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് രണ്ട് പേരയും മോചിപ്പിക്കാൻ ജയിൽ ഉപദേശക സമിതി സംസ്ഥാന സർക്കാരിന് ശുപാർശ നൽകിയിരുന്നത്. എന്നാൽ, ജയിൽ മോചനത്തെ പൊലീസ് എതിർത്തിരുന്നു.

2000 ഒക്റ്റോബർ 21നാണ് കല്ലുവാതുക്കൽ മദ്യ ദുരന്തം സംഭവിക്കുന്നത്. മണിച്ചൻ എന്ന വ്യക്തിയുടെ ഗോഡൗണിൽ നിന്ന് വിവിധ സ്ഥലങ്ങളിൽ എത്തിച്ച വ്യാജ മദ്യം കഴിച്ച് കൊല്ലം കല്ലുവാതുക്കലിലെ 19 പേരും, പള്ളിക്കൽ, പട്ടാഴി എന്നിവിടങ്ങളിൽ 13 പേരുമുൾപ്പെടെ 33 പേർ മരിച്ചു. ധാരാളം പേർക്ക് കാഴ്ച്ച നഷ്ടപ്പെടുകയും ചെയ്തിരുന്നു.