India Kerala

കക്കംപാറയില്‍ ഭൂമി വിണ്ടുകീറുന്നത് കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു

പയ്യന്നൂര്‍ കക്കംപാറയില്‍ ഭൂമി വിണ്ടുകീറുന്നത് കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. ഏഴ് കുടുംബങ്ങളോട് പ്രദേശത്ത് നിന്ന് മാറി താമസിക്കാന്‍ നിര്‍ദ്ദേശം നല്‍കി. അനിയന്ത്രിത മണ്ണെടുപ്പാണ് ഭൂമിയുടെ പിളര്‍പ്പിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ പ്രളയകാലത്താണ് കക്കംപാറ ഓലക്കാല്‍മഖാമിന് സമീപം ഭൂമിയില്‍ വിളളല്‍ കണ്ട് തുടങ്ങിയത്. മഴയുടെ ശക്തി കുറഞ്ഞിട്ടും പക്ഷെ ഭൂമിയിലെ വിളളല്‍ ശക്തി പ്രാപിക്കുകയാണ്. 200 മീറ്ററോളം നീളത്തില്‍വിണ്ട് കീറിയ ഭൂമിയുടെ ഒരറ്റത്ത് ഏതാണ്ട് ഏഴ് മീറ്റര്‍ വീതിയിലും പതിനെട്ടടിയോളം ആഴത്തിലും ഭൂമി അകന്ന് മാറിയിട്ടുണ്ട്.ദിനം പ്രതി ഭൂമിയില്‍ പിളര്‍പ്പ് ദൃശ്യമാകുന്നതോടെ കുന്നിന്റെ മുകളിലും താഴെയുമുളള ജനങ്ങള്‍ ഭീതിയിലാണ്.

കുന്നിന്റെ അടിവാരത്ത് താമസിക്കുന്ന ഏഴ് കുടുംബങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കാന്‍ തഹസില്‍ദാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അനിയന്ത്രിതമായ കുന്നിടിക്കലാണ് ഭൂമിയുടെ പിളര്‍പ്പിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.