Kerala

‘ജനങ്ങള്‍ എത്ര സര്‍വേകള്‍ ഇങ്ങനെ സഹിക്കണം?’; കെ-റെയിലില്‍ സര്‍ക്കാരിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

സില്‍വര്‍ ലൈനില്‍ സര്‍‌ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. ഇപ്പോൾ നടക്കുന്ന സർവേയുടെ ഉദ്ദേശ്യം മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചു. സർവേ നിയമപ്രകാരമാണോ എന്നതാണ് ആശങ്ക. ഡിപിആറിന് മുമ്പ് ശരിയായ സർവേ നടത്തിയിരുന്നെങ്കിൽ ഇപ്പോഴത്തെ സര്‍വേയുടെ ആവശ്യമില്ലായിരുന്നു. ജനങ്ങള്‍ എത്ര സര്‍വേകള്‍ ഇങ്ങനെ സഹിക്കണമെന്നും കോടതി ചോദിച്ചു.

നടപടികളുടെ കാര്യത്തിൽ സർക്കാർ ഇപ്പോഴും കോടതിയെ ഇരുട്ടിൽ നിർത്തുന്നുവെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കുറ്റപ്പെടുത്തി. നിയമപരമല്ലാത്ത സർവ്വേ നിർത്തി വയ്ക്കാനാണ് കോടതി നിർദേശം നൽകിയതെന്നും ജനങ്ങളെ അനാവശ്യമായി ഭയപ്പെടുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമൂഹിക ആഘാത പഠനം നടത്താനാണ് സർവ്വേ എന്ന് എവിടെ ആണ് നോട്ടിഫിക്കേഷനിൽ പറയുന്നതെന്ന് ചോദിച്ച കോടതി സർക്കാരിന് സർവ്വേ നടത്താൻ അധികാരം ഉണ്ടെന്നും, അധികാരം ഉണ്ടെന്ന് കരുതി എന്തും ചെയ്യാമെന്നാണോ എന്നും ചോദിച്ചു.