Kerala

ലോക കേരള സഭയുടെ പേരിൽ നടക്കുന്നത് കൊള്ള; കെ മുരളീധരൻ

ലോക കേരള സഭയുടെ പേരിൽ നടക്കുന്നത് കൊള്ളയാണെന്ന ആരോപണവുമായി മുതിർന്ന കോൺഗ്രസ് നേതാവും വടകര എംപിയുമായ കെ മുരളീധരൻ. ഇ കൊള്ളക്ക് ഇന്നല്ലെങ്കിൽ നാളെ മറുപടി നൽകേണ്ടി വരും എന്നും അദ്ദേഹം വ്യക്തമാക്കി. ലോക കേരള സഭയുടെ പേരിൽ നടക്കുന്ന വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു മുരളീധരൻ.

ലോക കേരള സഭ കൊണ്ട് ആർക്കും പ്രയോജനമില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ പ്രതികരിച്ചിരുന്നു. പ്രവാസികൾക്ക് പ്രയോജനം ഇല്ലാത്തതിനാലാണ് പ്രതിപക്ഷം ബഹിഷ്കരിക്കുന്നത്. ഇത്തരമൊരു പരിപാടി നടത്തുന്നത് സംസ്ഥാന സർക്കാരിനിന്റെ ധൂർത്തും വരേണ്യ വർഗ്ഗത്തിന് വേണ്ടിയുള്ള ഏർപ്പാടുമാണെന്ന് അദ്ദേഹം ആരോപിച്ചു. സ്പോൺസർഷിപ്പ് എന്നത് വെറുമൊരു പേരാണ് എന്നും ബക്കറ്റ് പിരിവ് നടത്തുന്നവർ വേറൊരു പേരിൽ പിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക കേരള സഭ ജനാധിപത്യത്തിന് കേരളം നൽകുന്ന തനതായ സംഭാവനയാന്നെന്ന് നോർക്ക വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ ട്വന്റി ഫോറിനോട് പറഞ്ഞിരുന്നു. ലോക കേരള സഭയെ എതിർക്കുന്ന പ്രതിപക്ഷ നിലപാടുകളെ വിമർശിച്ച അദ്ദേഹം പ്രതിപക്ഷത്തിന്റെ തീരുമാനങ്ങളിൽ പ്രവാസി ലോകത്ത് അസംതൃപ്തിയും ദുഃഖവുമുണ്ടെന്ന് അദ്ദേഹം അറിയിച്ചു.