Kerala

ഭീഷണിക്കത്തിന് പിന്നിൽ സിപിഐഎം; ഓലപീപ്പി കാണിച്ച് പേടിപ്പിക്കേണ്ടെന്ന് കെ. കെ രമ

മകനും ആർ.എം.പി സംസ്ഥാന സെക്രട്ടറി എൻ. വേണുവിനും വന്ന ഭീഷണിക്കത്തിൽ പ്രതികരിച്ച് കെ. കെ രമ എം.എൽ.എ. ഭീഷണിക്കത്തിന് പിന്നിൽ സിപിഐഎമ്മാണെന്ന് കെ. കെ രമ ആരോപിച്ചു. ഇത്തരം ഭീഷണിക്കത്തുകൾ ലഭിക്കുന്നത് ആദ്യമല്ല. ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ടെന്നും എന്നാൽ നടപടി ഉണ്ടായിട്ടില്ലെന്നും കെ. കെ രമ പറഞ്ഞു.

സിപിഐഎമ്മിന്റെ ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ നിരന്തരം സംസാരിക്കുന്നതാണ് പ്രകോപനത്തിന് കാരണം. ഓലപീപ്പി കാണിച്ച് പേടിപ്പിക്കാൻ നോക്കേണ്ട. സിപിഐഎമ്മിന്റെ ഗുണ്ടാ ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ ഇനിയും സംസാരിച്ചുകൊണ്ടിരിക്കുമെന്നും കെ. കെ രമ പറഞ്ഞു. ഭീഷണി കത്തിൽ മകനെ പരാമർശിക്കുന്നത് തന്നെ ഉദ്ദേശിച്ചാണ്. മകൻ രാഷ്ട്രീയത്തിൽ സജീവമല്ല. അവനെതിരെ അത്തരത്തിൽ ഒരു കത്ത് വരേണ്ട കാര്യമില്ല. ഇത് നിസാരമായിട്ടല്ല കാണുന്നത്. പരാതി നൽകിയിട്ടുണ്ടെന്നും കെ. കെ രമ പറഞ്ഞു.

ടി.പി ചന്ദ്രശേഖരന്റെ മകൻ അഭിനന്ദിനേയും എൻ. വേണുവിനേയും കൊലപ്പെടുത്തുമെന്നായിരുന്നു കത്തിൽ പറഞ്ഞത്. കെ.കെ രമയുടെ എം.എൽ.എ ഓഫിസിലാണ് കത്ത് എത്തിയത്. മുന്നറിയിപ്പ് നൽകിയിട്ടും അനുസരിക്കാത്തതാണ് ടി.പി വധത്തിന് കാരണം. സിപിഐഎമ്മിനെതിരെ മാധ്യമങ്ങളിൽ വന്ന് ചർച്ച ചെയ്ത ടി.പിയെ 51 വെട്ട് വെട്ടിയാണ് തീർത്തത്. എം.എൽ.എ രമയുടെ മകനെ അധികം വളരാൻ വിടില്ല. അവന്റെ മുഖം 100 വെട്ട് വെട്ടി പൂക്കൂല പോലെ നടുറോഡിൽ ചിതറുമെന്നും കത്തിൽ പറഞ്ഞിരുന്നു.