Kerala

താരമായി ജോസ് കെ മാണി

ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശം എല്‍.ഡി.എഫിന് നേട്ടം. പാലാ നഗരസഭ രൂപീകരിച്ച ശേഷം ആദ്യമായാണ് എല്‍.ഡി.എഫ് ഭരണത്തിലെത്തുന്നത്. ഒടുവിലത്തെ കണക്കുകള്‍ പ്രകാരം എല്‍.ഡി.എഫ് 17 സീറ്റുകളാണ് സ്വന്തമാക്കിയത്. ഇതില്‍ ജോസ് വിഭാഗം 11 സീറ്റുകളാണ് നേടിയത്. 13 സീറ്റുകളിലായിരുന്നു കേരള കോണ്‍ഗ്രസ് (എം) മത്സരിച്ചിരുന്നത്. കോട്ടയം ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തുകൾ, ഗ്രാമ പഞ്ചായത്തുകൾ എന്നിവയിൽ എൽഡിഎഫ് മുന്നേറുന്നതിലും കേരള കോണ്‍ഗ്രസ്(എം)ന് പങ്ക് അവകാശപ്പെടാം.

കോതമംഗലം മുന്‍സിപ്പാലിറ്റി യുഡിഎഫില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. മാത്രമല്ല മൂവാറ്റുപുഴ മുന്‍സിപ്പാലിറ്റിയല്‍ എല്‍.ഡി.എഫിന് സീറ്റുകള്‍ വര്‍ധിപ്പിക്കാനായി. കേരള കോണ്‍ഗ്രസിനെ പുറത്താക്കിയവര്‍ക്കുള്ള മറുപടിയാണ് വിജയമെന്ന് ജോസ് കെ മാണി വ്യക്തമാക്കിയതോടെ കോണ്‍ഗ്രസിനോടുള്ള മധുരപ്രതികാരം കൂടിയായി. അതേസമയം തൊടുപുഴ നഗരസഭയില്‍ മത്സരിച്ച ഏഴില്‍ അഞ്ച് സീറ്റുകളില്‍ ജോസഫ് വിഭാഗം തോല്‍ക്കുക കൂടി ചെയ്തതോടെ യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് തങ്ങളാണെന്ന ജോസ് കെ മാണിയുടെ വാദങ്ങള്‍ക്ക് ബലം നല്‍കുന്നതായി.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫില്‍ നിന്ന് പാലായുള്‍പ്പെടെ അധികം സീറ്റുകളില്‍ ജോസ് കെ മാണിക്ക് അവകാശവാദം ഉന്നയിക്കാനാകും വിധമുള്ള ഫലമായി തദ്ദേശ തെരഞ്ഞെടുപ്പിലേത്.