India Kerala

വ്യാജ ഒസ്യത്ത് ഉപയോഗിച്ച് ജോളി ഭൂമി സ്വന്തമാക്കിയതില്‍ വില്ലേജ് ഓഫീസില്‍ വീഴ്ചകള്‍ സംഭവിച്ചു

വ്യാജ ഒസ്യത്ത് ഉപയോഗിച്ച് ജോളി ഭൂമി സ്വന്തമാക്കിയതില്‍ വില്ലേജ് ഓഫീസില്‍ വീഴ്ചകള്‍ സംഭവിച്ചതായി പ്രാഥമിക നിഗമനം. ഉടമസ്ഥരല്ലാത്ത ആളുടെ പേരില്‍ നികുതി സ്വീകരിച്ചത് ഗുരുതര പിഴവാണെന്ന് ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. ഓമശേരി പഞ്ചായത്ത് ഓഫീസില്‍ ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി.

വ്യാജ ഒസ്യത്തും അനുബന്ധരേഖകകളും ഉപയോഗിച്ച് ടോം തോമസിന്റെ പേരിലുള്ള ഭൂമി ജോളി സ്വന്തം പേരിലേക്ക് മാറ്റിയിരുന്നു. വില്ലേജ് ഓഫീസില്‍ നികുതി അടച്ചതടക്കമുള്ള രേഖകള്‍ ഹാജരാക്കി ആയിരുന്നു പഞ്ചായത്തില്‍ ഉടമസ്ഥാവകാശം മാറ്റിയെടുത്തത്. എന്നാല്‍ പിന്നീട് വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയതോടെ പഞ്ചായത്ത് നടപടി തിരുത്തി. അതിനാല്‍ പഞ്ചായത്തിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമികനിഗമനം. അതേസമയം വില്ലേജ് ഓഫീസില്‍ എങ്ങനെ ഭൂനികുതി യടക്കംസ്വീകരിച്ചുവെന്നത് സംശയാസ്പദമാണ്.

അതിനാലാണ് മുന്‍ വില്ലേജ് ഓഫീസറടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. വില്‍പത്രത്തിന്റെ അടിസ്ഥാനത്തില്‍ ഉടമസ്ഥാവകാശം മാറ്റി നല്‍കുമ്പോള്‍ മറ്റ് അവകാശികളുടെ അഭിപ്രായം തേടണമെന്ന വ്യവസ്ഥ പഞ്ചായത്തിലും പാലിച്ചിട്ടില്ലെന്നും സൂചനയുണ്ട്. ഇക്കാര്യവും ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തില്‍ പരിശോധിക്കുന്നുണ്ട്. പരിശോധന നടത്തി ഉടമസ്ഥാവകാശം ജോളിയില്‍ നിന്ന് മാറ്റിയതടക്കമുള്ള രേഖകളും ഡെപ്യൂട്ടി കലക്ടര്‍ ശേഖരിച്ചിട്ടുണ്ട്.