Kerala

വ്യക്തികള്‍ വിട്ടുപോകുന്നത് ഇടത് മുന്നണിയെ ബാധിക്കില്ലെന്ന് എന്‍ ജയരാജ് എംഎല്‍എ

എന്‍സിപി നേതാവ് മാണി സി കാപ്പനെ തള്ളി കേരളാ കോണ്‍ഗ്രസ് എം. വ്യക്തികള്‍ വിട്ടുപോകുന്നത് ഇടത് മുന്നണിയെ ബാധിക്കില്ലെന്നും കാപ്പന്‍ പോയാല്‍ എല്‍ഡിഎഫിന് ക്ഷീണമാകില്ലെന്നും എന്‍ ജയരാജ് എംഎല്‍എ പറഞ്ഞു. പാലായില്‍ മാണി വികാരം നിലനില്‍ക്കുന്നുണ്ട്. പാലായില്‍ കേരള കോണ്‍ഗ്രസ് (എം) വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും എന്‍ ജയരാജ് എംഎല്‍എ പറഞ്ഞു.

കാഞ്ഞിരപ്പള്ളിയിലും കേരള കോണ്‍ഗ്രസ് (എം) പിടിമുറുക്കുകയാണ്. കാഞ്ഞിരപ്പള്ളി വിട്ട് മറ്റൊരിടത്ത് മത്സരിക്കില്ലെന്നും എന്‍ ജയരാജ് എംഎല്‍എ പറഞ്ഞു. മാണിക്ക് പാലാ എന്ന പോലെയാണ് തനിക്ക് കാഞ്ഞിരപ്പള്ളിയെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യസഭാ സീറ്റ് വച്ചു നീട്ടിയാലും വേണ്ടെന്നും എന്‍ ജയരാജ് എംഎല്‍എ. കാഞ്ഞിപ്പള്ളി സീറ്റ് കിട്ടിയില്ലെങ്കില്‍ മത്സരിക്കില്ലെന്നും എന്‍ ജയരാജ് പറഞ്ഞു.

അതേസമയം എട്ട് ജില്ലാ കമ്മിറ്റികളുടെ പിന്തുണയുണ്ടെന്ന അവകാശവാദവുമായി മാണി സി കാപ്പന്‍ വിഭാഗം രംഗത്തെത്തി. യുഡിഎഫിലേക്ക് പോകുന്ന മാണി സി കാപ്പന് സ്വീകരണമൊരുക്കാന്‍ എന്‍സിപി ജില്ലാ കമ്മിറ്റികള്‍ തീരുമാനിച്ചു. 14ാം തീയതി മാണി സി കാപ്പന് സ്വീകരണം നല്‍കേണ്ട വേദികള്‍ സജ്ജമാക്കാന്‍ എന്‍സിപി നിര്‍ദേശം നല്‍കി. പാലായില്‍ കാപ്പന് സ്വീകരണം നല്‍കുന്നത് സംബന്ധിച്ച നോട്ടിസ് യുഡിഎഫും പുറത്തിറക്കി