Kerala

കോയമ്പത്തൂർ സ്ഫോടനം; ജമേഷ മുബീൻ ഐഎസ് ചാവേറാണെന്ന് എൻഐഎ

കോയമ്പത്തൂർ സ്ഫോടനത്തിൽ ജമേഷ മുബീൻ ഐഎസ് ചാവേറാണെന്ന് എൻഐഎ. ഇയാൾ ചാവേർ അക്രമണത്തിന് പദ്ധതിയിട്ടിട്ടുണ്ട്. പ്രത്യേക മതവിഭാഗത്തിലെ ആരാധനാലയങ്ങളെയാണ് ലക്ഷ്യമിട്ടത്.
ഇന്ന് എട്ടിടങ്ങളിലാണ് എൻഐഎ പരിശോധന നടത്തിയത്. തമിഴ് നാട്ടിലെ ഏഴ് ജില്ലകളിലും പാലക്കാടും റെയ്ഡ് തുടരുകയാണ്. കോയമ്പത്തൂരിലെ 33 ഇടങ്ങളിലും ചെന്നൈയിലെ അഞ്ച് ഇടങ്ങളിലും പരിശോധന നടത്തിയെന്നും
ഡിജിറ്റൽ തെളിവുകൾ കണ്ടെത്തിയെന്നും എൻഐഎ വെളിപ്പെടുത്തുന്നു. 

ഇന്റലിജൻസ് ഏജൻസികൾ നൽകിയ വിവരത്തിന്റേയും കേസിൽ അറസ്റ്റിലായ പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിലുമാണ് പരിശോധന തുടരുന്നത്. കോയമ്പത്തൂരിൽ മാത്രം 20 ഇടങ്ങളിൽ പരിശോധന നടത്തിയിരുന്നു. ഉക്കടം, കോട്ടൈമേട്, പോത്തന്നൂർ, കുനിയംമുത്തുർ, സെൽവപുരം എന്നീ സ്ഥലങ്ങളിലാണ് കോയമ്പത്തൂർ നഗരത്തിലെ റെയ്ഡ്. സ്ഫോടനത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നാണ് എൻ.ഐ.എ പരിശോധിക്കുന്നത്. അന്താരാഷ്ട്ര സഹായം സ്ഫോടനത്തിന് ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഒക്ടോബർ 23നാണ്​ കോയമ്പത്തൂരിൽ കാർ പൊട്ടിത്തെറിച്ചത്. ഇത് ഒരു ചാവേർ ആക്രമണമായിരുന്നുവെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്.

കാർ സ്‌ഫോടനക്കേസില്‍ ചാവേറായ ജമേഷ മുബീൻ വീട്ടില്‍ സ്‌ഫോടക വസ്‌തുക്കൾ ശേഖരിച്ചതു ഭാര്യയെ തെറ്റിദ്ധരിപ്പിച്ചായിരുന്നു. സ്‍ഫോടക വസ്‌തുക്കൾ നിറച്ച പെട്ടികളില്‍ പഴയ തുണിത്തരങ്ങൾ ആണെന്നായിരുന്നു ബധിരയും മൂകയുമായ ഭാര്യ നസ്റത്തിനെ ജമേഷ മുബീൻ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. സ്‌ഥലത്തുനിന്നു കണ്ടെടുത്ത ഇയാളുടെ ശരീരം ഷേവ് ചെയ്‌ത നിലയിലായിരുന്നു. ചാവേര്‍ ആക്രമണത്തിനു തീരുമാനിച്ചവർ ഇങ്ങനെ ചെയ്യാറുണ്ടെന്ന്അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.